പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടത്തെ നീണ്ട പതിമൂന്ന് ദിവസത്തോളമായി കാത്തിരിക്കുകയായിരുന്നു കൃഷ്ണ. എന്നാൽ ആനക്കൂട്ടം കുട്ടിയാനയെ തേടി എത്താതായതോടെ വനപാലകർ കൃഷ്ണയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പൻ ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിൽ ചികിത്സയും നൽകി. എന്നാൽ അസുഖം മൂർച്ഛിച്ച് ഇന്നലെ കൊമ്പൻ യാത്രയായി. 13 ദിവസത്തോളമായി അമ്മയ്‌ക്കായുള്ള കാത്തിരിപ്പിലായിരുന്നു കുട്ടിക്കൊമ്പൻ. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് ഈ കഴിഞ്ഞ 16-നാണ് വനപാലകർ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഒരുവയസ് പ്രായമുള്ള ആനക്കുട്ടിയ്‌ക്ക് കൃഷ്ണയെന്ന് പേരിട്ടതും വനപാലകരായിരുന്നു.
അവശനിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പനെ അമ്മ വന്ന് കാട്ടിലേയ്‌ക്ക് തിരികെ കൊണ്ടുപോകുമെന്നായിരുന്നു വനപാലകരുടെ നിഗമനം. എന്നാൽ നാല് ദിവസത്തോളം കാത്തിരുന്നിട്ടും അമ്മയാന കൃഷ്ണയെ തേടി എത്തിയില്ല. ഇതിന് പിന്നാലെയാണ് ചികിത്സക്കായി ബൊമ്മിയാംപടിയിലേക്ക് മാറ്റിയത്. ചികിത്സയുടെ ആദ്യഘട്ടത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ഉഷാറാകുകയും ചെയ്തു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി വീണ്ടും ക്ഷീണിതനാകുകയായിരുന്നു. വെറ്ററിനറി ഡോക്ടർ പ്രത്യേക പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെത്തിയത് പതിമൂന്ന് ദിവസങ്ങൾക്ക് മുൻപാണ്. വ്യാഴാഴ്ച തള്ളയാനയ്‌ക്കൊപ്പം ജനവാസ മേഖലയിലെത്തിയ കൃഷ്ണ കൂട്ടം തെറ്റി പോവുകയായിരുന്നു. തുടർന്ന് ജനവാസ മോഖലയിലെത്തിയ കുട്ടിക്കൊമ്പനെ തൊഴിലുറപ്പ് ജോലികൾക്ക് പോയ നാട്ടുകാരാണ് കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
















Comments