തിരുവനന്തപുരം: ഫാരിസ് അബൂബക്കർ ശോഭ സിറ്റിയുമായി ചേർന്ന് വാങ്ങിക്കൂട്ടിയ 1500 ഏക്കർ വസ്തുവിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്ത സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും ചേർന്ന് കേരളത്തിൽ 500 ഏക്കർ ഭൂമി ഇത്തരത്തിൽ ഇവർ സ്വന്തമാക്കിയെന്നും ഇത് പിണറായി വിജയന്റെ ഒത്താശയോടെയാണെന്നുമാണ് പുറത്തുവന്ന റിപ്പോർട്ട്. ഈ വാർത്തയോട് മുഖ്യമന്ത്രിയും സിപിഎമ്മും പ്രതികരിക്കാത്തത് സംശയാസ്പദമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
2018ൽ സംസ്ഥാനത്ത് നെൽവയൽ നികത്തൽ നിയമത്തിൽ ഭേദഗതി വരുത്തിയത് ഇത്തരം ഭൂമി സംരക്ഷിക്കാൻ വേണ്ടിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫാരിസ് അബൂബക്കർ പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സിപിഎമ്മിൽ അത് വലിയ ചർച്ചയായതാണ്. അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ തന്നെ ഇത് പറഞ്ഞിട്ടുള്ളതാണ്. ഫാരിസിനും സംഘത്തിനും എങ്ങനെയാണ് കേരളത്തിൽ നിയമം ലംഘിക്കാൻ സാധിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഇവർ ഭൂമി വാങ്ങിക്കൂട്ടിയത് ആർക്ക് വേണ്ടിയാണെന്നടക്കമുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം. തങ്ങൾക്ക് അന്വേഷിക്കാൻ സാധിക്കില്ലെങ്കിൽ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. വിവാദ കമ്പനി എസ്ആർഐടിക്കെതിരെയും ഭൂമി ഇടപാടിൽ ആരോപണമുയർന്നിട്ടുണ്ട്. എല്ലാ കേസുകളിലും ഇവർ പ്രതിസ്ഥാനത്തുണ്ട്. സർക്കാർ കരാറുകൾ എങ്ങനെയാണ് എസ്ആർഐടിക്ക് ലഭിക്കുന്നതെന്ന ചോദ്യമാണ് ജനങ്ങൾക്കുള്ളത്. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായി എസ്ആർഐടിക്ക് എന്ത് ബന്ധമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം. ഈ ഇടപാടിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പേരുമുണ്ടെന്നത് അറിയാതെയാവും വിഡി സതീശൻ പത്രസമ്മേളനം നടത്തിയത്. സതീശൻ ഇനി ഇതിൽ പ്രതികരിക്കാൻ സാധ്യതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments