തിരുവനന്തപുരം: സംസ്ഥാനത്ത് വേഗപരിധി പുതുക്കി ഇറക്കിയ വിജ്ഞാപനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇരുചക്ര വാഹനങ്ങളുടെ ഉൾപ്പെടെ വേഗതയിൽ വലിയ വ്യത്യാസമാണ് വരുത്തിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണ് വേഗ പരിധി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 2014 ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർ നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് ക്യാമറകൾ പ്രവർത്തനസജ്ജമായത് കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
പുതുക്കിയ വേഗപരിധിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ…
1. ഇരുചക്ര വാഹനങ്ങൾക്ക് നഗരത്തിലെ റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണ് വേഗപരിധി
2. മുച്ചക്ര വാഹനങ്ങൾക്കും സ്‌കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും.
3. ഒമ്പത് സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 കിലോമീറ്റർ, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റർ, മറ്റു റോഡുകളിൽ 70 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയമായിട്ടുള്ള വേഗപരിധി.
4. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് – മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 കിലോമീറ്റർ, മറ്റ് ദേശീയപാതകളിൽ 85 കിലോമീറ്റർ, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70 കിലോമീറ്റർ, മറ്റു റോഡുകളിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.
5. ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്.
















Comments