ഇടുക്കി: ഇടുക്കിയിൽ വനവാസി യുവാവിനെതിരായ കള്ളക്കേസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി വിസി ലെനിൻ ആണ് അറസ്റ്റിലായത്. കാട്ടിറച്ചി കൈവശം വെച്ചെന്നായിരുന്നു സരുൺ സജി എന്ന യുവാവിനെതിരായ കേസ്.
തിരുവനന്തപുരത്ത് വെച്ചാണ് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ലെനിനെ പിടികൂടിയത്. കേസിൽ രണ്ടാം പ്രതിയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ലെനിൻ. കേസിൽ മുൻകൂർ ജാമ്യത്തിനായി കേസിലെ ആദ്യത്തെ മൂന്ന് പ്രതികൾ ശ്രമിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയത്. വൈകാതെ തന്നെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു.
2022 സെപ്റ്റംബർ 20-നാണ് സരുൺ സജിയ്‌ക്കെതിരെ വനം വകുപ്പ് കള്ളക്കേസെടുത്തത്. വിളിച്ചുവരുത്തിയ ശേഷം വാഹനത്തിൽ കാട്ടിറച്ചി വെച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് സരുൺ സജിയുടെ പരാതി. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയിൽ വരുന്നതിനിടെ പിടികൂടിയെന്നായിരുന്നു കേസ്. വനം വകുപ്പ് എടുത്ത കേസ് വ്യാജമാണെന്ന് ഉന്നതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. വകുപ്പുതല ഉയർച്ചയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിൽ കള്ളക്കേസ് ഉണ്ടാക്കിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പ്രതിഷേധമുയർന്ന് സാഹചര്യത്തിൽ മനുഷ്യവകാശ കമ്മീഷനടക്കം ഇടപെട്ടിരുന്നു.
Comments