തിരുവനന്തപുരം: എഐ ക്യാമറയ്‌ക്ക് പറ്റുന്ന പിശകുകൾ തുടർക്കഥയായതിന് പിന്നാലെ കീഴടങ്ങി മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് വർദ്ധിപ്പിച്ച വേഗപരിധിക്കനുസരിച്ച് റോഡ് ക്യാമറകൾ പുനഃക്രമീകരിക്കും വരെ വേഗതയുടെ പേരിൽ പിഴ ഈടാക്കില്ലെന്നാണ് പുതിയ തീരുമാനം. കൺട്രോൾ റൂമുകളിൽ ക്യാമറ പരിശോധിച്ച് വർദ്ധിപ്പിച്ച വേഗ പരിധിക്കുള്ളിലാണെങ്കിൽ പിഴ നോട്ടീസ് അയയ്‌ക്കരുതെന്ന് മന്ത്രി മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകി.
അതേസമയം നോട്ടപ്പിശക് കാരണം നോട്ടീസ് ലഭിക്കുന്നവർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്‌ക്ക് പരാതി നൽകുന്ന പക്ഷം പിഴയിൽ നിന്ന് ഒഴിവാകാനും കഴിയും. എ.ഐ ക്യാമറകൾ ഉൾപ്പെടെ പുനഃക്രമീകരിക്കാത്തതിനാൽ പെറ്റി ഭീതിയിലാണ് വാഹനയാത്രക്കാർ. പുതിയ വേഗപരിധിക്കനുസരിച്ച് ഇന്നു മുതൽ റോഡ് ക്യാമറകളിൽ മാറ്റം വരുത്തും. എ.ഐ ക്യാമറകളുടെ ഒരു മാസത്തെ പ്രവർത്തനം അവലോകനം ചെയ്യാനുള്ള യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരും. കഴിഞ്ഞ മാസം 14നാണ് സംസ്ഥാനത്ത് വേഗത പുതുക്കി നിശ്ചയിക്കാൻ തീരുമാനമെടുത്തത്.
ഇതനുസരിച്ച് ജൂലായ് ഒന്നു മുതൽ ആറുവരി ദേശീയ പാതയിൽ 110 കിലോമീറ്റർ വേഗത്തിലും നാലുവരി പാതയിൽ 100 കി.മീ വേഗതയിലും എം.സി റോഡിലും നാലുവരി സംസ്ഥാന പാതയിലും 90 കി.മീറ്റർ വേഗതയിലും 9 സീറ്റുവരെയുള്ള വാഹനങ്ങൾ ഓടിക്കാൻ കഴിയും. നേരത്തെയുണ്ടായിരുന്ന വേഗപരിധി ദേശീയപാതയിൽ 90, നാലുവരി സംസ്ഥാന പാതയിൽ 85 എന്നിങ്ങനെയായിരുന്നു. നിലവിൽ വേഗനിയന്ത്രണം മാറിയതനുസരിച്ച് ബോർഡുകളും മാറ്റണം. ഇതിനായി നാളെ പൊതുമാരാമത്ത്, നാഷണൽ ഹൈവേ അതോറിട്ടി , തദ്ദേശവകുപ്പ് പ്രതിനിധികളുടെ യോഗം ചേരും.
Comments