തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ഓഫീസർ പിടിയിൽ. ടി അയ്യപ്പനാണ് പിടിയിലായത്. 5,000 രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. പട്ടാമ്പി സ്വദേശി അബ്ദുള്ള കുട്ടി നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി.
ഒരു വർഷത്തോളമായി അബ്ദുള്ള കുട്ടി ആർഒആർ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയാണ്. അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള സ്ഥലത്തിന്റെ ആർഒആർ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് അയ്യപ്പൻ സ്ഥലം നോക്കുന്നതിനായി എത്തിയപ്പോഴാണ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി ആവശ്യപ്പെട്ട വിവരം അബ്ദുള്ളകുട്ടി വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ടാണ് അബ്ദുള്ളക്കുട്ടി അയ്യപ്പന് നൽകിയത്. അയ്യപ്പൻ പണം വാങ്ങുന്ന നേരത്ത് വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
















Comments