തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. മുതലപ്പൊഴിയിൽ അപകടം തുടർക്കഥയാവുമ്പോൾ അധികൃതരും സർക്കാരും കണ്ണടയ്ക്കുന്നതിനെതിരെയാണ് മത്സ്യ തൊഴിലാളികൾ പ്രതിഷേധ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യ തൊഴിലാളികളെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. മന്ത്രി വി. ശിവൻകുട്ടിയും സംഘവും സംഭവ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തിരികെ മടങ്ങുകയായിരുന്നു. പ്രതിഷേധിച്ചവരോട് മന്ത്രി വി. ശിവൻകുട്ടി അപമര്യാദയായി പെരുമാറിയെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം.
‘നിങ്ങൾ കൂടുതൽ ഷോ കാണിക്കേണ്ട എന്നാണ് വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി ഞങ്ങളോട് പറഞ്ഞത്. ഷോ കാണിക്കേണ്ട, കാര്യം പറഞ്ഞാൽ മതി എന്നാണ് അയാൾ പറഞ്ഞത്. മന്ത്രിമാരുടെ മക്കളാരും മത്സ്യ തൊഴിലാളികളല്ല. മന്ത്രിമാരുടെ മക്കളെല്ലാം ഹൈ ക്ലാസ് ജീവിതമാണ് നയിക്കുന്നത്. അവരെല്ലാം യൂറോപ്യൻ രാജ്യങ്ങളിലാണ്. പാവപ്പെട്ട മത്സ്യ തൊഴിലാളികൾക്കാണ് നഷ്ടമുണ്ടായിരിക്കുന്നത്. ഞങ്ങളുടെ നഷ്ടം ആര് നികത്തും. ഞങ്ങളുടെ കുടുംബത്തിലെ നാല് പേരാണ് നഷ്ടപ്പെട്ടിരിക്കുന്നത്’- മത്സ്യ തൊഴിലാളികൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, തങ്ങളെ തടയാൻ നാട്ടുകാർക്ക് നിർദ്ദേശം നൽകിയത് വൈദികനാണെന്ന് മന്ത്രിമാരും ആരോപിച്ചു. തടയാൻ ആഹ്വാനം ചെയ്തത് ഫാ. യൂജിൻ പെരേരെയെന്നാണ് മന്ത്രിമാരുടെ ആരോപണം. രക്ഷാദൗത്യം വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രി വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു, എംഎൽഎ വി. ജോയ് എന്നിവരെയാണ് മത്സ്യ തൊഴിലാളികൾ തടഞ്ഞു വെച്ചത്.
Comments