പുണ്യപുരാണങ്ങളിലൂടെയുള്ള തീർത്ഥയാത്രയാണ് നാലമ്പല ദർശനം.
കർക്കിടക മാസത്തിൽ ദുരിതത്തിൽ നിന്നും, ഈശ്വരചൈതന്യം വർദ്ധിപ്പിക്കാനും , രോഗപീഡകളിൽ നിന്നും രക്ഷ നേടാനുമാണ് ഭക്തർ നാലമ്പല ദർശന തീർഥയാത്ര നടത്തുന്നത്. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ ക്രമത്തിൽ ഒരേ ദിവസം തന്നെ വേണം ദർശനം നടത്തേണ്ടത്. പകൽ ഉറക്കം പാടില്ല ,ക്ഷേത്രത്തിൽ നിന്നുള്ള ഭോജനം എന്നിവയാണ് നാലമ്പല ദർശനത്തിന്റെ പ്രധാന ചിട്ടവട്ടങ്ങൾ. നാലമ്പല തീർത്ഥയാത്രയിൽ മറ്റു ക്ഷേത്ര ദർശനം നിഷിദ്ധമാണ്. സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും, ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നാണ് വിശ്വാസം.
മലബാറിൽ കണ്ണൂർ ജില്ലയിലെ നാലമ്പല ദർശനം ഏറെ പ്രത്യേകതകൾ ഉള്ളതാണ്. കാനന മധ്യത്തിലൂടെ പ്രകൃതിയുടെ നന്മ ആസ്വദിച്ച് ഭക്തിനിർഭരമായ നാലമ്പല ദർശനം മറ്റെവിടെയും അനുഭവഭേദ്യമല്ല.
നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം
തലശ്ശേരി ഇരിട്ടി റോഡിൽ നിർമലഗിരിക്കടുത്ത അളകാപുരിയിൽ നിന്ന് ഇടത്തോട്ടുള്ള റോഡിൽ ഒന്നരകിലോമീറ്റർ പിന്നിട്ടാൽ നീർവേലി ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്താം. നാലുഭാഗവും നീരൊഴുക്കുകളാൽ വേലി തീർത്ത പ്രദേശം എന്ന അർതഥത്തിലാണ് നാടിനു നീർവേലിയെന്ന പേരുവന്നത്. അയ്യായിരം വർഷങ്ങൾക്കു മുൻപ് ഋഷീശ്വരന്മാരാണ് ഇവിടെ ശ്രീരാമന്റെ പ്രതിഷ്ഠ നിർവഹിച്ചതെന്നാണു വിശ്വാസം. മാന്ദ്യത്ത് ഇല്ലം വകയായിരുന്ന ക്ഷേത്രം മലബാർ ദേവസ്വം ബോർഡിനു വിട്ടുകൊടുത്തശേഷം ട്രസ്റ്റ് ബോർഡും ദേശ കമ്മിറ്റിയുമാണ് ക്ഷേത്രഭരണം നിർവഹിക്കുന്നത്. കിഴക്കോട്ട് ദർശനമായ ശ്രീരാമസ്വാമി പ്രതിഷ്ഠ .ഉപ പ്രതിഷ്ഠയായി ഒക്കത്ത് ഗണപതിയുമുണ്ട്.
“രാമായ രാമഭദ്രായരാമചന്ദ്രായവേധസേ
രഘുനാഥായ നാഥായ സീതായപതയേ നമഃ” എന്ന് ജപിച്ചു വേണം ശ്രീരാമദേവനെ ദർശിക്കേണ്ടത് .
ശ്രീ ഹനുമാനെ ഭക്തർ ദർശിക്കേണ്ടത്
“ഹരേരാമഹരേ രാമ രാമരാമ ഹരേഹരേ!
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ!” എന്ന നാമ ജപത്തോടു കൂടെയാണ്.
നാലമ്പല ദർശനം കഴിയുന്നതുവരെ ഈ ജപം ഉരുവിടെണ്ടതാണ് .
പുലർച്ചെ 5.30നു നടതുറന്ന് ഉഷപൂജയ്‌ക്കും ശേഷം ഒൻപതരയ്‌ക്കു നട അടയ്‌ക്കും. വൈകിട്ട് അഞ്ചരയ്‌ക്ക് നടതുറന്ന് ദീപാരാധനയ്‌ക്കും അത്താഴപൂജയ്‌ക്കും ശേഷം ഏഴരയ്‌ക്കു നട അടയ്‌ക്കും. മകരത്തിലെ അശ്വതി ദിവസമാണ് ഉത്സവം ആഘോഷിക്കുന്നത്. മേടത്തിലെ രോഹിണിയിലാണ് പ്രതിഷ്ഠാദിനം. ശ്രീരാമനവമി ആഘോഷം, കർക്കടകത്തിൽ രാമായണ പാരായണം, ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, നവരാത്രി പൂജ, മണ്ഡലമാസാചരണം എന്നിവ എല്ലാ വർഷവും നടത്തുന്നു. ക്ഷേത്രത്തിനോടു ചേർന്ന് ഭഗവതി സ്ഥാനവും നാഗസ്ഥാനവുമുണ്ട്. നെയ്യ് വിളക്ക് ,പുഷ്പ്പാഞ്ജലി ,കളഭം ചാർത്ത് ,മഞ്ഞപ്പട്ട് സമർപ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ .

എളയാവൂർ ഭരതക്ഷേത്രം
മട്ടന്നൂർ – കണ്ണൂർ റോഡിൽ മുണ്ടയാട്ടെ ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞാൽ ഇടത്തോട്ടേക്കുള്ള റോഡിൽ ഒന്നരകിലോമീറ്റർ ദൂരത്താണ് എളയാവൂർ ക്ഷേത്രം ( താഴെ ചൊവ്വയിൽ നിന്നും വരാം)പ്രധാന ദേവനായി നാലമ്പലത്തിലെ പെരുംതൃക്കോവിലിൽ കുടികൊള്ളുന്നത് സംഗമേശനാണ്. അക്ഷമാല, ചക്രം, ശംഖ്, ഗഥ എന്നിവയോടുകൂടിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
നിത്യപൂജയുള്ള ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചരയ്‌ക്കു നടതുറക്കും. പതിനൊന്നരയോടെ അടച്ചശേഷം വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും തുറക്കും. രാത്രി എട്ടിനാണ് നട അടയ്‌ക്കുക. എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഭദ്രകാളിക്ക് ഗുരുതിയും നടക്കുന്നു. താമര മാലയാണ് പ്രധാന വഴിപാട് .

പെരിഞ്ചേരി വിഷ്ണു ക്ഷേത്രം ( ലക്ഷ്മണ സങ്കല്പം)
മട്ടന്നൂരിനടുത്തുള്ള ഉരുവച്ചാലിൽ നിന്ന് മണക്കായി റോഡിൽ രണ്ടുകിലോമീറ്റർ ദൂരത്തിലാണ് പെരിഞ്ചേരി വിഷ്ണുക്ഷേത്രംസ്ഥിതിചെയ്യുന്നത്. ലക്ഷ്മണ സങ്കൽപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെ. ആയിരത്തിലേറെ വർഷം പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്നാണു കണക്കാക്കുന്നത്. കിഴക്കോട്ട് ദർശനമായ വിഷ്ണു പ്രതിഷ്ഠയാണ്. ഉപ പ്രതിഷ്ഠകളായി ഗണപതി ,നാഗങ്ങൾ ,ഭൂതത്താർ (ഭൂതങ്ങളുടെ അധിപൻ ശൈവം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ക്ഷേത്രക്കുളമുണ്ട്.
ത്രേതായുഗത്തിൽ ശ്രീരാമലക്ഷ്മണന്മാരുടെ വനവാസകാലത്ത് ഇവിടെഎത്തിയതായാണ് വിശ്വാസം. മാരീചനെത്തേടിപ്പോയ ശ്രീരാമൻ നീർവേലിയിലും സീതയ്‌ക്കു കാവൽ നിൽക്കുന്ന രൗദ്രമൂർത്തിയായ ലക്ഷ്മണൻ പെരിഞ്ചേരിയിലുമാണെന്നാണു കരുതപ്പെടുന്നത്. സീതയുടെ സങ്കൽപമായി കുളത്തുംവാതുക്കൽ ശ്രീഭഗവതിക്കോട്ടവും അറിയപ്പെടുന്നു. അലങ്കാര പൂജ ,നിറമാല ,ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ .

പായം മഹാവിഷ്ണു ക്ഷേത്രം (ശത്രുഘ്ന ക്ഷേത്രം)
മഹാവിഷ്ണു ശത്രുഘ്ന സങ്കൽപത്തിൽ ഇരുന്നാറുള്ള മഹാക്ഷേത്രമാണ് പായം മഹാവിഷ്ണു ക്ഷേത്രം. ഇരിട്ടി–പേരാവൂർ റോഡിൽ നിന്നു ജബ്ബാർക്കടവ് പാലം കടന്നു കരിയാൽ വഴിയാണ് കാടമുണ്ടയിലെ പായം മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തുക, ബാവലിപ്പുഴ ( വാങ്മയിപ്പുഴ ലോപിച്ചാണ് ബാവലി പുഴ ആയത് ) ക്കരയിലാണ് ഈ ക്ഷേത്രം .വൃത്താകാരത്തിലുള്ള ശ്രീലകത്താണ് ശ്രീ വിജയ ഭാവത്തിൽ ശത്രുഘ്ന പ്രതിഷ്ഠ. നമസ്കാര മണ്ഡപം, മണിക്കിണർ, വനശാസ്താവ് എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്. സുദർശന സമർപ്പണമാണ് ഇവിടത്തെ പ്രധാന വഴിപാട് സുദർശന ചക്രം സമർപ്പിക്കലാണ്.

(ബ്രഹ്മാവിന്റെയും വിഷ്ണുവി ന്റെയും മഹേശ്വരന്റെയും സംയോജിത ശക്തികൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടതാ ണെന്ന് സുദർശന ചക്രം എന്ന് വിശ്വസിക്കപ്പെടുന്നു. ശിവൻ വർഷങ്ങളോളം ധ്യാനത്തിൽ നിന്നുണർന്നില്ല. എങ്കിലും, വിഷ്ണു തപസ്സ് തുടരുകയും ആയിരം താമരപ്പൂക്കൾ ശേഖരിച്ച് ശിവനെ ആരാധിച്ച് അർച്ചന ചെയ്യാൻ തുടങ്ങി. മഹാവിഷ്ണുവിന്റെ പ്രാർത്ഥനയിൽ ശിവൻ അതീവ സന്തുഷ്ടനായി. എങ്കിലും, വിഷ്ണുവിന് തന്നോടുള്ള ഭക്തി പരീക്ഷിക്കാൻ വേണ്ടി ശിവൻ ആയിരം താമരപ്പൂക്കളിൽ ഒന്ന് മറച്ചു കളഞ്ഞു.ശിവനാമം ജപിച്ചുകൊണ്ട് വിഷ്ണു താമരപ്പൂക്കൾ സമർപ്പിക്കാൻ തുടങ്ങി.അവസാനം ഒരു താമരപ്പൂവിന്റെ കുറവുള്ള തായി വിഷ്ണു കണ്ടെത്തി. വിഷ്ണുവിന് ഇനിയും ഒരു താമരപ്പൂ കുടി വേണം. അത് തേടി പോയാൽ തന്റെപൂജക്ക് ഭംഗം വരുമെന്ന് ഭഗവാൻ കരുതി.എല്ലാവരും തന്നെ താമരക്കണ്ണൻ എന്ന് വിളിക്കുന്നു. അതിനർത്ഥം തന്റെ കണ്ണുകൾതാമരപ്പൂക്കളെപ്പോലെയാണെന്നാണ്. ഒട്ടും മടിക്കാതെ കാണാതെ പോയ പൂവിന് പകരം വിഷ്ണു തന്റെ ഒരു കണ്ണ് പറിച്ചെടുത്ത് അങ്ങിനെ ആയിരം താമരപ്പൂക്കൾ ശിവന് സമർപ്പിച്ചു. മഹാവിഷ്ണുവിന്റെ ഭക്തിയിൽ പ്രീതനായി ശിവൻ വിഷ്ണുവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു! അങ്ങയുടെ ഭക്തിയിൽ ഞാൻ അതീവ സന്തുഷ്ടനാണ്. അങ്ങേക്ക് എന്ത് വരം വേണമെങ്കിലും ഞാൻ തരാം. ഈ വാക്കുകൾ കേട്ട വിഷ്ണു – ലോകത്തിൽ അധർമ്മത്തിന്റെയും ദുഷ്ടതയുടെയും നാശത്തിന്റെയും ശക്തികൾ ഉണ്ടാവുമ്പോൾ അവയിൽനിന്ന് ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുന്നതാണ് എന്റെ കർത്തവ്യം.അതിനാൽ മഹാദേവ! എല്ലാ ഭൂതങ്ങളെയും എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്ന ശക്തമായ ഒരു ആയുധം നൽകി അനുഗ്രഹിച്ചാലും. ശിവൻ സന്തോഷത്തോടെ എല്ലാ ശത്രുക്കളെയും ജയിക്കാൻ സഹായിക്കുന്ന സുദർശന ചക്രം നൽകി വിഷ്ണുവിനെ അനുഗ്രഹിച്ചു) .
ഇവിടെ നിന്ന് പത്ത് കിലോമിറ്റർ കഴിഞ്ഞാൽ കുടകിലെത്താം.
നാലമ്പല ദർശനത്തിനെത്തുന്ന ഭക്തർക്ക് രാമായണ മാസത്തിലെ സകല ഐശ്വര്യങ്ങളും വന്നു ഭവിക്കുന്നതായിരിക്കും .
ശുഭം
ജോക്സി ജോസഫ്
















Comments