തിരുവനന്തപുരം: കർക്കിടക വാവ് ദിനത്തിലെ പിതൃതർപ്പണത്തിന് മുന്നോടിയായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കൽ ഇന്ന്. പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും പിതൃപ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന കർക്കിടക വാവ് ദിനം നാളെയാണ്. രാവിലെ കുളിച്ച് ശരീര ശുദ്ധിയോടെ സസ്യാഹരവും ഒരു നേരം മാത്രം അരിയാഹാരവും കഴിച്ച് എടുക്കുന്ന വ്രതമാണ് ഒരിക്കൽ. നാളെ പതിനായിരക്കണക്കിന് ആളുകൾ പിതൃതർപ്പണത്തിന് എല്ലാ തീർത്ഥഘട്ടങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ തിലഹോമം, പിതൃപൂജ എന്നിവയ്‌ക്ക് വേണ്ടിയുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. കന്യാകുമാരി സാഗരസംഗമത്തിലും കുഴിത്തുറയിൽ താമ്രപർണി നദിയിലും തീരത്തെ ക്ഷേത്രങ്ങളിലും ബലിതർപ്പണം നടത്താൻ സാധിക്കും.
തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിക്കും. ക്ഷേത്രത്തിലുള്ള രണ്ട് സ്ഥിരം ബലിമണ്ഡപങ്ങൾക്ക് പുറമേ ഏഴെണ്ണം കൂടി സജ്ജമാക്കി. 25 പൂജാരിമാർ ചടങ്ങുകൾക്ക്് നേതൃത്വം നൽകും. വർക്കല പാപനാശം കടപ്പുറത്ത് ഇന്ന് രാത്രി 10.25 മുതൽ ബലിതർപ്പണം ആരംഭിക്കും. കടപ്പുറത്തെ ദേവസ്വം ബോർഡ് ബലിമണ്ഡപത്തിലും താൽക്കാലിക മണ്ഡപങ്ങളിലും ബോർഡ് നിയോഗിച്ചിട്ടുള്ള പൂജാരിമാർ കാർമ്മികത്വം വഹിക്കും. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവിധി ആളുകൾ ബലിതർപ്പണത്തിന് എത്തുമെന്നാണ് വിലയിരുത്തൽ.
ശിവഗിരി മഠം, ചെമ്പഴന്തി, ഗുരുകുലം, ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർണാമായി. അരുവിപ്പുറത്ത് ഒരേസമയം 1,000 ആളുകൾക്ക് ബലിതർപ്പണം നടത്താനാകും. നെയ്യാറ്റിൻകരയ്‌ക്ക് സമീപം രാമേശ്വരം മഹാദേവക്ഷേത്രം, നെയ്യാറിന് തീരത്തുള്ള ക്ഷേത്രക്കടവുകൾ, വിവിധ ക്ഷേത്രക്കുളങ്ങൾ, പൂവാർ കടപ്പുറം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് സൗകര്യമുണ്ട്. അരുവിക്കര ഡാമിന് സമീപത്തായുള്ള ക്ഷേത്രക്കടവ്, കരകുളം ഏണിക്കരമുദിശാസ്താംകോട് ക്ഷേത്രം, വാമനപുരം നദിയിൽ മീൻമുട്ടി കടവ്, പാലോട് ചിപ്പഞ്ചിറക്കടവ്, കാട്ടാക്കടയിൽ ചെമ്പനകോട് ഹനുമാൻ ക്ഷേത്രം, കൊല്ലോട് തമ്പുരരാൻ ഭദ്രകാളി ക്ഷേത്രം, മണ്ഡപത്തിൻകടവ് കുന്നിൽ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും.
ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം…
തീരശോഷണത്തിന്റെ പശ്ചാത്തലത്തിൽ ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം നടത്തുന്നതിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമതി നൽകി. വടക്കേ കൊട്ടാരത്തിന് അടുത്തുള്ള കൽമണ്ഡപത്തിന് സമീപമുള്ള കുറച്ച് ഭാഗത്തായാണ് ബലിതർപ്പണം നടത്താൻ അനുമതി. കൽമണ്ഡപത്തിന് ഇരുവശവും
ബാരിക്കേഡുകൾ സ്ഥാപിക്കും. ബലിയിടുന്നവരെ മാത്രമാകും തീരത്തേക്ക് കടത്തി വിടുക. ഒരു സമയം ടോക്കൺ മുഖേന പരമാവധി 30 പേർക്ക് മാത്രമാണ് ബലിതർപ്പണത്തിന് അനുമതിയുള്ളത്. കടലിൽ മുങ്ങിക്കുളി അനുവദനീയമല്ല. ഇത് തടയുന്നതിനും ബാരിക്കേടുകൾ സ്ഥാപിക്കും.
















Comments