മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
‘കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ, രാഷ്‌ട്രീയ അതികായന്റെ നഷ്ടം നികത്താനാകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി ഒരു പാഠപുസ്തകം തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു’എന്ന് മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മകൻ ഉമ്മൻചാണ്ടിയാണ് മരണ വിവരം അറിയിച്ചത്. കേരള കോൺഗ്രസ് രാഷ്‌ട്രീയത്തിലെ നാഴികകല്ലായിരുന്നു ഉമ്മൻചാണ്ടി. 2004-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. പിന്നീട് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.
2011-ൽ വീണ്ടും മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായിരിക്കെ ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും കൃത്യമായി മറുപടി നൽകുകയും ആത്മവിശ്വാസത്തോടെ നേരിടുകയും ചെയ്ത നേതാവായിരുന്നു ഉമ്മൻചാണ്ടി.
















Comments