മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഒടുവിൽ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ മികച്ച ബാലതാരങ്ങളെ പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. മാളികപ്പുറം സിനിമയിൽ അസാധ്യ പ്രകടനം കാഴ്ചവച്ച ദേവനന്ദയും ശ്രീപഥും ബാലതാരങ്ങളുടെ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹരായില്ലെന്നതായിരുന്നു വിമർശനങ്ങൾക്ക് കാരണം.
ഇതോടെ ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖരുൾപ്പെടെ ദേവനന്ദയ്‌ക്കും ശ്രീപഥിനും പിന്തുണയുമായി രംഗത്തെത്തി. സിനിമാ-സീരിയൽ താരം ശരത് ദാസും സമാന പ്രതികരണമായിരുന്നു നടത്തിയത്. ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കോടിക്കണക്കിന് മലയാളികളുടെ മനസുകൊണ്ടും ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് നൽകി കഴിഞ്ഞു, എന്നായിരുന്നു ശരത് ദാസിന്റെ വാക്കുകൾ. ഒപ്പം, പുരസ്‌കാരത്തിന് അർഹരായ എല്ലാവർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
മാളികപ്പുറം എന്ന ചിത്രത്തിൽ ‘കല്ലു’ എന്ന എട്ട് വയസുകാരിയുടെ കഥാപാത്രമായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. അയ്യപ്പസ്വാമിയോടുള്ള അകമഴിഞ്ഞ ഭക്തിയും അചഞ്ചലമായ വിശ്വാസവും അതി മനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ കല്ലുവിന് കഴിഞ്ഞിരുന്നു. മാളികപ്പുറം തീയേറ്ററിലെത്തിയ നാൾ മുതൽ ദേവനന്ദയുടെ പ്രകടനം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കല്ലുവെന്ന കഥാപാത്രം അവിസ്മരണീയമാക്കിയ ദേവനന്ദയ്‌ക്ക് അവാർഡ് ലഭിക്കുമെന്നായിരുന്നു ആരാധകരുടെയും പ്രതീക്ഷ. ഇതാണ് പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വിമർശനങ്ങൾക്ക് കാരണമായത്.
















Comments