ന്യൂഡൽഹി: മണിപ്പൂർ ഗോത്ര സംഘർഷവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ബഹളം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു. വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. എന്നാൽ പ്രതിപക്ഷം സഭ മുന്നോട്ട് പോകാൻ സമ്മതിക്കുന്നില്ലെന്നും സഭ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്തിനാണ് പ്രതിപക്ഷം ഇത്തരത്തിൽ സഭ തടസ്സപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേ കാര്യം തന്നെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും പറഞ്ഞിരുന്നു. മണിപ്പൂരിലെ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെങ്കിലും പ്രതിപക്ഷം വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജനങ്ങളെ കാണിക്കാൻ മാത്രമാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലടക്കം കുറ്റകൃത്യങ്ങൾ കുറയുന്ന സമയത്താണ് അപ്രതീക്ഷിതമായി സംഘർഷങ്ങളുണ്ടാകുന്നത്. ഇതിന്റെ പിന്നിലെ കാര്യങ്ങൾ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. യുപിഎയുടെ ഭരണത്തിൽ നടന്നത് ഒർമ്മയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
കുക്കി – മെയ്തി ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന സംഘർഷത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. മെയ്തി വിഭാഗം സംവരണാനുകൂല്യം നേടിയതിനെതിരെ കുക്കി വിഭാഗത്തിന്റെ എതിർപ്പും തുടർന്ന് മെയ്തി വിഭാഗം നടത്തിയ തിരിച്ചടിയുമാണ് മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് ആധാരം.
Comments