കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിൽ പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് കോളേജ് മാനേജ്മെന്റ്. ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ എന്നിവരുൾപ്പെടുന്ന ഒമ്പതംഗ സംഘത്തിലെ 7 പേരെ കോളേജിൽ നിന്ന് പുറത്താക്കി. നേരത്തെ ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥി മിഥിലാജിന് ദിവസങ്ങൾക്ക് മുമ്പാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്നും അതിക്രൂരമായി മർദ്ദനമേറ്റത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നതായും കാഴ്ചയ്‌ക്ക് തകരാർ സംഭവിച്ചതായും ഡോക്ടർമാർ അറിയിച്ചിരുന്നു. കണ്ടാലറിയാവുന്ന പത്തോളം പേർ മർദ്ദിച്ചതെന്നായിരുന്നു മിഥിലാജിന്റെ പിതാവ് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റാഗിംഗ് നിരോധന നിയമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി കുന്നമംഗലം പോലീസ് കേസെടുത്തത്. സംഭവത്തിൽ കോളേജിനോട് വിശദീകരണം നൽകാൻ കാലിക്കറ്റ് സർവകലാശാല ആവശ്യപ്പെട്ടിരുന്നു.
















Comments