ലക്നൗ: ഉത്തർപ്രദേശിൽ സേഫ് സിറ്റി പദ്ധതി നടപ്പാക്കാനൊരുങ്ങി യോഗി സർക്കാർ. സംസ്ഥാനത്തെ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ദിവ്യാംഗർ എന്നിവരെ കേന്ദ്രീകരിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കുക, ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ച് 12 പ്രധാന വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സേഫ് സിറ്റി പദ്ധതിയുടെ
ആദ്യഘട്ട പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ സർക്കാർ വിവിധ വകുപ്പുകൾക്ക് സമയപരിധി നൽകിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ സിസിടിവികൾ, തെരുവ് വിളക്കുകൾ, ശൗചാലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി. സംസ്ഥാനത്തെ പൗരന്മാരെ സഹായിക്കാൻ നഗരവികസന വകുപ്പ് സേഫ് സിറ്റി പദ്ധതിയ്‌ക്കായി ഒരു ആപ്പ് തയ്യാറാക്കുന്നു. ഇത് സ്മാർട്ട് സിറ്റി ആപ്പിൽ ഉൾപ്പെടുത്തും. കൂടാതെ, പൗരന്മാർക്ക് യാത്ര സുരക്ഷിതമാക്കാൻ ഗതാഗത വകുപ്പ് ‘നയൻ ആപ്പ്’ തയ്യാറാക്കുന്നുണ്ട്.
വയോജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതിനുമായി യുപി പോലീസ് ‘സവേര’ പദ്ധതി നടപ്പിലാക്കും. ഈ പദ്ധതിയ്‌ക്ക് കീഴിൽ യുപി പോലീസിലെ ബീറ്റ് കോൺസ്റ്റബിൾമാർ അവരുടെ പ്രദേശങ്ങളിലെ മുതിർന്ന പൗരന്മാരുടെ ഡാറ്റ തയ്യാറാക്കുകയും അവരുടെ വീടുകൾ സന്ദർശിക്കുകയും ചെയ്യും. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യും. യുപി പോലീസ് ഇത് സംബന്ധിച്ച് എസ്ഒപി തയ്യാറാക്കുന്നുണ്ട്. യുപി പോലീസിന്റെ രേഖകൾ പ്രകാരം, സംസ്ഥാനത്ത് ആകെ 9,64,168 പ്രായമായ പൗരന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments