രാമേശ്വരം: 2024-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുമ്പോൾ തമിഴകത്ത് നിന്നും 40 എംപിമാർ ഉണ്ടാവണമെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്രക്ക് രാമേശ്വരത്ത് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാൽപ്പത് എംപിമാർ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് നമ്മൾ എല്ലാവരും ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. 168 ദിവസമാണ് ഈ യാത്ര നടക്കുന്നത്. ഈ യാത്ര നരേന്ദ്രമോദി നടത്തുന്നതോ, അമിത്ഷാ നടത്തുന്നതോ, അണ്ണാമലൈ നടത്തുന്നതോ അല്ല. ബിജെപിയുടെ ഓരോ പ്രവർത്തകനും മുന്നിൽ നിന്ന് നയിക്കുന്നതായിരിക്കും ‘എൻ മണ്ണ് എൻ മക്കൾ’ യാത്ര. 1893-ൽ സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിൽ നിന്നും കാൽനടയായി രാമേശ്വരത്ത് വന്നു. ഇവിടുന്ന് അമേരിക്കയിലെ ചിക്കാഗോയിൽ പോയി ഭാരതത്തിന്റെ സംസ്‌കാരത്തെപ്പറ്റി അദ്ദേഹം ലോകത്തോട് പറഞ്ഞു. അവിടുന്ന് തിരിച്ച് രമേശ്വരത്തിന്റെ മണ്ണിലേയ്‌ക്ക് തിരിച്ച് വന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത്, ‘ഭാരതമാതാവ് ഉറക്കമുണർന്ന് എഴുന്നേറ്റ് കഴിഞ്ഞു’ എന്നാണ്.
ഭാരതമാതാവ് ഇനി ഉറങ്ങില്ല എന്ന് സ്വാമി വിവേകാന്ദൻ പറഞ്ഞു. 2014-ൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റപ്പോൾ സ്വാമി വിവേകാന്ദന്റെ വാക്കുകൾ തന്നെയാണ് അദ്ദേഹവും പറഞ്ഞത്. ഇന്ന് ലോകത്തിന്റെ എവിടെ ചെന്നാലും ഭാരതത്തിന്റെ പെരുമയെപ്പറ്റി സംസാരിക്കുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും പുതിയ ഇന്ത്യയെ നോക്കി അത്ഭുതപ്പെടുന്നു. കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയുടെ പിടിയിൽ നിന്നും നരേന്ദ്രമോദി സർക്കാർ കൈ പിടിച്ചുയർത്തി. കോടിക്കണക്കിന് ജനങ്ങൾക്ക് പുതിയ വീടുകൾ നൽകി. കോടിക്കണക്കിന് ജനങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സാധാരണ മനുഷ്യനാണ്. കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യരുടെ പ്രതിനിധിയാണ് അദ്ദേഹം. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഭരണം സാധാരണക്കാരുടെ ഭരണമാണ്. സാധാരണ മനുഷ്യർക്ക് വേണ്ടി ഒരു സാധാരണ മനുഷ്യൻ ഭാരതത്തെ നയിക്കുന്നു.
ഒമ്പത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിപ്ലവം സൃഷ്ടിച്ചു. തമിഴിന് ഒരു സംസ്‌കാരമുണ്ട്, അത് ലോകം മുഴുവൻ അറിയപ്പെടണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിച്ചത്. തമിഴ് സംസ്‌കാരം നശിക്കാൻ പാടില്ല. ഇന്ന് തമിഴ്‌നാട്ടിൽ നടക്കുന്നത് അഴിമതി ഭരണമാണ്. തമിഴ്മാതാവ് ഉണരേണ്ട സമയമായി. തമിഴ് മാതാവിനെ ഉണർത്താനും നമ്മുടെ സംസ്‌കാരത്തെ കാത്തു സംരക്ഷിക്കാനുമാണ് ‘നമ്മൾ എൻ മണ്ണ് എൻ മക്കൾ’ എന്ന പദയാത്ര നടത്തുന്നത്. എന്ത് ചെയ്താലും ഒരു ലക്ഷ്യത്തോടെ ചെയ്യണമെന്ന് പ്രധാനമന്ത്രി പറയാറുണ്ട്. സാധാരണ മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കണമെന്നാണ് അദ്ദേഹം എപ്പോഴും പറയാറുളളത്. അതുകൊണ്ട് തന്നെ ഈ യാത്ര ഓരോ ബിജെപി പ്രവർത്തകന്റെയും യാത്രയാണ്. തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും നമ്മൾ കയറി ഇറങ്ങണം. ജനങ്ങളോട് സംസാരിക്കണം, അവരുടെ പ്രശ്‌നങ്ങൾ ഹൃദയം കൊണ്ട് കേൾക്കണം. ഒമ്പത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തുണ്ടാക്കിയ മാറ്റങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കണം.
കഴിഞ്ഞ ഒമ്പത് വർഷം കൊണ്ടു മാത്രം 10 ലക്ഷം കോടിയിലധികമാണ് തമിഴ്‌നാടിന് മോദി സർക്കാർ നൽകിയത്. ഇത്രയും വർഷത്തിൽ ആദ്യമായാണ് ഇത്രയധികം തുക തമിഴ്‌നാടിന് ലഭിച്ചത്. പ്രധാനമന്ത്രി ഓരോ തമിഴന്റെയും ഹൃദയത്തിലാണ്. തമിഴനല്ലെങ്കിൽ കൂടിയും അദ്ദേഹം തമിഴരരുടെ സംസ്‌കാരത്തെ ഹൃദയത്തോട് ചേർക്കുന്നു. മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ നമ്മളെ ചേർത്ത് പിടിച്ചിട്ടില്ല. നമ്മുടെ സംസ്‌കാരത്തെ ലോകത്തിന്റെ നെറുകിലെത്തിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നു. ആയിരം വർഷത്തിനിടയിൽ തമിഴ് മക്കൾക്ക് ലഭിക്കാത്ത ഒരു ആദരവ് വെറും ഒമ്പത് വർഷങ്ങൾ കൊണ്ട് പ്രധാനമന്ത്രി നമുക്ക് സമ്മാനിച്ചു. തിരുക്കുറൽ അടക്കമുള്ള നമ്മുടെ കൃതികളെ ലോകം മുഴുവൻ അദ്ദേഹം പ്രചരിപ്പിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷായായി തമിഴിനെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.
ഭാഷകളുടെ മാതാവാണ് തമിഴ് എന്ന് പ്രധാനമന്ത്രി ലോകത്തോട് വിളിച്ചു പറഞ്ഞു. തിരുക്കുറൽ തമിഴ് ജനത മാത്രം പഠിച്ചാൽ പോരാ, ലോകം മുഴുവൻ ആ കൃതിയെ പഠിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തിരുക്കുറൽ 100 ഭാഷകളിൽ പരിഭാഷ ചെയ്യപ്പെടണമെന്നാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. ഇതിനോടകം 23 ഭാഷകളിൽ തിരുക്കുറൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ് മണ്ണിനെ ഇത്രയധികം സ്‌നേഹിക്കുന്ന പ്രധാനമന്ത്രിയുടെ ഭരണ നേട്ടങ്ങൾ ഓരോ മനുഷ്യനിലേയ്‌ക്കും എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ട്. അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങൾ വ്യക്തമാക്കുന്ന പുസ്‌കങ്ങൾ കോടിക്കണക്കിന് വരുന്ന തമിഴ് മക്കൾക്ക് ‘എൻ മണ്ണ് എൻ മക്കൾ’ എന്ന യാത്രയിലുടനീളം വിതരണം ചെയ്യും. പ്രധാനമന്ത്രിയുടെ വിലാസം എന്നത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വിലാസം തന്നെയാണ്- അണ്ണാമലൈ പറഞ്ഞു.
















Comments