ന്യൂഡൽഹി: അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. അരുണാചലിൽ നിന്നുള്ള ഇന്ത്യൻ കളിക്കാർക്ക് സ്റ്റേപ്പിൾഡ് വിസ നൽകിയതിന് പിന്നാലെയാണ് ചൈനയെ വിമർശിച്ച് അനുരാഗ് ഠാക്കൂറിന്റെ വാക്കുകൾ. ഒരു രാജ്യത്തെ പ്രദേശത്തെ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാലാണ് ഇത്തരത്തിൽ സ്‌റ്റേപ്പിൾഡ് വിസ നൽകുന്നത്. അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് അത്ലറ്റുകൾക്കാണ് ചൈന സ്റ്റേപ്പിൾഡ് വിസ നൽകിയത്. ഇതേത്തുടർന്ന് ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ചൈനയിലേക്കുള്ള വുഷു ടീമിന്റെ ഷെഡ്യൂൾ ചെയ്ത യാത്ര സർക്കാർ മരവിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
‘വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീം ചൈന സന്ദർശിക്കവെയാണ് ഇത്തരത്തിൽ പ്രശ്‌നമുണ്ടായത്. അരുണാചൽ പ്രദേശിലെ ചില കളിക്കാർക്ക് ചൈനീസ് എംബസി പാസ്പോർട്ടിനൊപ്പം സ്റ്റേപ്പിൾഡ് വിസയും നൽകുകയായിരുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായതിനാൽ ഇത് അംഗീകരിക്കാനാവില്ല. മറ്റ് കളിക്കാരെപ്പോലെ ഈ കളിക്കാർക്കും സ്റ്റാമ്പ് ചെയ്ത വിസ നൽകാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ല. പരമാധികാരത്തിൽ ഒരു വിട്ടുവീഴ്ചയും ഞങ്ങൾ അംഗീകരിക്കില്ല,’ അനുരാഗ് ഠാക്കൂർ പറഞ്ഞു.
സ്റ്റേപ്പിൾഡ് വിസ നൽകുന്നതിനെ ഇന്ത്യ എതിർക്കുന്നുവെന്നും ഇതു സംബന്ധിച്ച് ചൈനീസ് അധികാരികളോട് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അരീന്ദ്രം ബാഗ്ചി പറഞ്ഞു. ഇന്ത്യൻ പാസ്പോർട്ടുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് വിസ വ്യവസ്ഥയിൽ വിവേചനമോ വംശീയതയോ അടിസ്ഥാനമാക്കിയുള്ള വ്യത്യാസമുണ്ടാകരുത് എന്നതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുണാചൽ പ്രദേശിൽ പ്രദേശിക അവകാശവാദം ഉന്നയിക്കുന്ന ചൈന, വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ളവർക്ക് സ്റ്റാമ്പ്ഡ് വിസകൾക്ക് പകരം സ്റ്റേപ്പിൾഡ് വിസകൾ നൽകുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്.
Comments