തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സ്പീക്കർ എഎൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങി എൻഎസ്എസ്. നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം നടത്തും. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്.
ഷംസീർ രാജിവെക്കണമെന്ന ആവശ്യപ്പെട്ട എൻഎസ്എസിനെ പരിഹസിച്ച് സിപിഎം രംഗത്തുവന്നിരുന്നു. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലർത്തരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചു. വിഷയത്തിൽ ഷംസീർ മാപ്പുപറയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. എൻഎസ്എസിന് സംഘപരിവാറിന്റെ സ്വരമാണെന്നും സുകുമാരൻ നായരുടെ പോക്കറ്റിലല്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ് തീരുമാനിച്ചിരിക്കുന്നത്.
ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഷംസീർ നിരുപാധികം മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.
ഷംസീറിന്റെ പ്രസ്താവന അതിരുകടന്നതാണെന്നും വിശ്വാസ പ്രമാണങ്ങൾ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. മതസ്പർധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല. ഈ സാഹചര്യത്തിൽ, നിയമസഭാ സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരുന്നതിനുതന്നെ അദ്ദേഹത്തിന് അർഹതയില്ല. നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഷംസീർ മാപ്പുപറയണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.
Comments