കോട്ടയം: സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ സംഘടന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കരയോഗങ്ങൾക്ക് നിർദ്ദേശം നൽകി. ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശം പിൻവലിച്ച് മാപ്പുപറയാൻ വിസമ്മതിച്ച സാഹചര്യത്തിലും സംഘടനയുടെ ആവശ്യത്തെ നിസാര വത്കരിച്ചതിനെതിരെയുമാണ് പ്രതിഷേധം.
വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന നാളെ എല്ലാ വിശ്വാസികളും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ജി സുകുമാരൻ നായർ പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു. സന്ദേശം എല്ലാ കരയോഗ ഭവനങ്ങളിലും എത്തിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നു.
സർക്കുലർ
നമ്മുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് മിത്ത് ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശം ആണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തി,ൽ വിശ്വസിക്കുന്ന, സ്പീക്കർതന്നെ ആയാലും, ഒരുത്തർക്കും യോജിച്ചതല്ലെന്നും, പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ ഗമൺമെന്റിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നും നമ്മൾ ആവശ്യപ്പെട്ടു. അതിനെ നിസാരവത്കരിച്ചുകൊണ്ടുള്ള ബന്ധപ്പെട്ടവരുടെ നിലപാടിൽ ശക്തമായ നിലപാടാണ് നമുക്കുള്ളത്.
അതിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 2-ാം തീയതി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. അന്നേദിവസം എൻഎസ്എസ് പ്രവര്ഡത്തകരും വിശ്വാസികൾ ആയിട്ടുള്ളവർ രാവിലെതന്നെ അവരവരുടെ വീടിന് അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ എത്തി വഴിപാടികൾ നടക്കുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ല എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
ഈ സന്ദേശം എല്ലാ കരയോഗ ഭവനങ്ങളിലും ഇന്നുതന്നെ എത്തിക്കുവാൻ ആവശ്യമായ നടപടികൾ താലൂക്ക് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്.
സ്പീക്കർ ഷംസീർ വിഷയത്തിൽ വിശ്വാസികളോട് മാപ്പുപറയണമെന്നും രാജിവെച്ചൊഴിയണമെന്നും എൻഎസ്എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻഎസ്എസിന്റെ ആവശ്യം അംഗീകരിക്കാൻ സാാധിക്കില്ല എന്നതായിരുന്നു സിപിഎം നിലപാട്. ഷംസീർ പറഞ്ഞത് സയൻസാണെന്നും അതിൽ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മാപ്പിന്റെയും രാജിയുടെയും ആവശ്യമില്ലെന്നും മിത്തിനെ ചരിത്രമാക്കാൻ ശ്രമിക്കരുതെന്നും ഗോവിന്ദൻ പ്രതികരിച്ചു.
Comments