ആലപ്പുഴ: ഓഗസ്റ്റ് 12-ന് പുന്നമടക്കായലിൽ നടക്കാനിരിക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ മാസ്ഡ്രില്ലിൽ പങ്കെടുക്കാത്ത വള്ളങ്ങളുടെ ക്ലബ്ബുകൾക്ക് നൽകുന്ന ബോണസിൽ കുറവ് വരുത്തും. 50 ശതമാനമായിരിക്കും കുറവ് വരുത്തുക. വള്ളംകളിക്ക് മുന്നോടിയായി നടത്തിയ ക്യാപ്റ്റൻസ് ക്ലിനിക്കിലാണ് ടീം അംഗങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി വിശദമാക്കിയത്.
ഈ വർഷം മുതൽ വനിത വള്ളങ്ങളിൽ ഉള്ളവർ യൂണിഫോമായ ട്രാക്ക് സ്യൂട്ടും ജേഴ്‌സിയും ധരിക്കണമെന്ന് നിബന്ധനകളിൽ പരാമർശിച്ചിട്ടുണ്ട്. സാരി ഉടുത്ത് ഇനി മുതൽ തുഴയാൻ സാധിക്കില്ല. വനിത വള്ളങ്ങളിൽ പരമാവധി അഞ്ച് പുരുഷന്മാർ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളു. ഇവർ തുഴയലിൽ പങ്കെടുക്കാനും പാടില്ല. കൂടാതെ മത്സരങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ, ചെറുവളളങ്ങൾ, വനിത വള്ളങ്ങൾ എന്നിവയുടെ പരിശീലനം ഏഴു ദിവസത്തിൽ കുറയാൻ പാടില്ല. പരിശീലനം നടത്തുന്ന ദിവസങ്ങൾ ബോട്ട് റേസ് കമ്മിറ്റി പരിശോധിക്കുന്നതായിരിക്കും. കുറവ് പരിശീലനം ശ്രദ്ധയിൽപെടുകയാണെങ്കിൽ ബോണസിന്റെ മൂന്നിൽ ഒന്ന് കുറവു വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. പങ്കെടുക്കുന്ന തുഴച്ചിൽക്കാർ നീന്തൽ പരിശീലനം ലഭിച്ചവരും 18-നും 55-നും ഇടയിൽ പ്രായമായവരും ആയിരിക്കണമെന്ന് നിർദ്ദേശങ്ങളിൽ പറയുന്നു.
ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാരുടെ എണ്ണം 75-നും 95-നും ഇടയിൽ ആയിരിക്കണം. എ ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളിൽ 45-60, ബി ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളിൽ 25-35, ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളിൽ 45- 60, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളിൽ 25- 35, ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങളിൽ 25ൽ താഴെ മാത്രവും തുഴച്ചിൽകാരേ ഉണ്ടായിരിക്കാവൂ. ചുരുളൻ വള്ളങ്ങളിൽ 25- 35 തെക്കനോടി വനിതാ വളളത്തിൽ 30 ൽ കുറയാത്ത തുഴൽച്ചികാരേ കയറാവൂ. തുഴച്ചിൽകാർക്ക് പുറമേ നിലക്കാരും പങ്കായക്കാരും വള്ളത്തിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട്. ചുണ്ടൻ വള്ളത്തിൽ ഇതര സംസ്ഥാനക്കാരായ തുഴച്ചിൽക്കാരുടെ എണ്ണം 25 ശതമാനത്തിൽ അധികമാകുവന്നത് അനുവദനീയമല്ല. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി തുഴയുന്നതു ശ്രദ്ധയിലൽപ്പെട്ടാൽ അവരെ വളളംകളിയിൽ നിന്നും അയോഗ്യരാക്കുന്നതായിരിക്കും. മത്സര ദിവസം വളളങ്ങളിൽ പ്രദർശിപ്പിക്കുന്നതിനായി കമ്മിറ്റി തരുന്ന നമ്പരും നെയിം ബോർഡും (സ്പോൺസർഷിപ്പ്) നീളം കൂട്ടി തറയ്‌ക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്യാൻ പാടില്ല. ടീം അംഗങ്ങൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും അശ്ലീല പ്രദർശനം അച്ചടക്ക ലംഘനം എന്നിവ നടത്തുന്നവർക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Comments