കർക്കിടകമാസം ആചാരാനുഷ്ടാനങ്ങളുടെ മാസം കൂടിയാണ്. ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാനും ആരോഗ്യം വീണ്ടെടുക്കാനും വിവിധ തരം ഔഷധകഞ്ഞികൾ സേവിക്കുന്നതും കർക്കിടക മാസത്തിൽ പതിവാണ്. ഇതിൽ കർക്കിടകത്തിലെ മുക്കുടി സേവ പഴമക്കാർക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. പഴമയുടെ രുചിയായതിനാൽ തന്നെ പലരും ഇതിന്റെ കൂട്ട് രഹസ്യമായി തന്നെ സൂക്ഷിച്ചിരുന്നു. കർക്കിടകമാസത്തിലാണ് ഇതിന് കൂടുതൽ പ്രചാരമുള്ളതെങ്കിൽ കൂടി കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും മുക്കുടി സേവ ഒരു പ്രധാന നൈവേദ്യം കൂടിയാണ്. ഇരിങ്ങാലക്കുടയിലെ കൂടൽ മാണിക്യ ക്ഷേത്രവും വൈക്കം മഹാദേവ ക്ഷേത്രവുമെല്ലാം മുക്കുടി സേവ ഉള്ള ക്ഷേത്രങ്ങളാണ്.
കൂടൽമാണിക്യ ക്ഷേത്രത്തിൽ മുക്കുടി സേവയെ സംബന്ധിച്ച് ഇന്നും നിലനിൽക്കുന്ന ഐതിഹ്യപരമായ ഒരു കഥയുണ്ട്. എന്താണെന്ന് നോക്കാം…
ഒരു സായന്തനത്തിൽ വില്വമംഗലം സ്വാമിയാർ കൂടൽമാണിക്യം ക്ഷേത്രത്തിലെത്തുകയുണ്ടായി. അത്താഴപൂജ കഴിഞ്ഞ് നടതുറന്നിരിക്കുന്ന സമയത്തായിരുന്നു വില്വമംഗലം ഇവിടെയ്‌ത്തുന്നത്. ഏത് ക്ഷേത്രത്തിലെയും പ്രതിഷ്ഠാ മൂർത്തിയെ നേരിൽ കാണുന്നതിന് സാധിക്കുന്ന അതീന്ദ്രിയ ജ്ഞാനിയായിരുന്നു വില്വമംഗലം സ്വാമിയാർ കൂടൽ മാണിക്യ ക്ഷേത്രത്തിലെത്തിയ സ്വാമിയാർക്ക് ക്ഷേത്രത്തിലെവിടെയും ഭഗവാന്റെ സാന്നിദ്ധ്യം അറിയാനായില്ല. ഇതോടെ ക്ഷേത്രത്തിനു പുറത്തിറങ്ങി വില്വമംഗലം സ്വാമിയാർ അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഉള്ള പാടവരമ്പത്ത് അസാധാരണമായ ജ്യോതിപ്രഭയുള്ള ഒരു ചെറുപ്പക്കാരനെ സ്വാമിയാർ കാണുകയുണ്ടായി. സ്വാമിയാർ നേരെ അദ്ദേഹത്തിനടുത്ത് ചെന്നു. വെള്ളം കയറി കിടക്കുന്ന പാടവരമ്പത്ത് എന്തോ തിരയുകയായിരുന്നു യുവാവ്. അദ്ദേഹത്തിന്റെ ഒരു കയ്യിൽ ചില സസ്യങ്ങളും ഉണ്ടായിരുന്നു. സ്വാമിയാരെ കണ്ട യുവാവ് അദ്ദേഹത്തോട് എന്താ ഈ വഴി എന്ന് ചോദിച്ചുവത്രെ. താൻ അന്വേഷിച്ചിറങ്ങിയ ഭഗവാൻ തന്നെയാണ് തനിയ്‌ക്ക് മുന്നിൽ നിൽക്കുന്ന യുവാവെന്ന് അതീന്ദ്രിയ ജ്ഞാനിയായ വില്വമംഗലം സ്വാമിയാർ മനസിലാക്കി. ഭക്താഗ്രേസരനായ അദ്ദേഹം വിനയത്തോടെ ഇങ്ങനെ മറുപടി കൊടുത്തു:
‘അകത്ത് കാണാത്തതിനാൽ അടിയൻ തിരഞ്ഞ് എത്തിയതാണ്”
പുഞ്ചിരിയായിരുന്നു ഭഗവാന്റെ മറുപടി.
ഈ സമയത്ത് ഈ പാടത്ത് എന്താ അന്വേക്ഷിക്കുന്നത് എന്ന് സ്വാമിയാർ ചെറുപ്പക്കാരനോട് ആരാഞ്ഞു.
ഇന്ന് പുത്തരി ആയതിനാൽ നിറയെ കഴിച്ചെന്നും വയർ നിറഞ്ഞത് അറിഞ്ഞില്ലെന്നും ഇപ്പോൾ വയർ അസ്വസ്ഥമാണെന്നും ഭഗവാൻ സ്വാമിയോട് പറയുകയുണ്ടായി. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടയിൽ അന്വേഷിച്ച ഇലചെടി കിട്ടുകയും ചെയ്തു. ഭഗവാൻ തന്റെ കൈവശം ഉണ്ടായിരുന്ന ഇലചെടികൾ സ്വാമിയാരുടെ കൈവശം കൊടുത്തു. ഈ ഇലചെടികൾ കൊണ്ട് ഉണ്ടാക്കുന്ന കൂട്ട് നാളെ ഉച്ച ഭക്ഷണത്തിന് കിട്ടിയാൽ ഇപ്പോൾ ഉള്ള വിഷമതകൾ എല്ലാം ഭേദമാകുമെന്ന് പറഞ്ഞു കൊണ്ട് ഭഗവാൻ അവിടെ നിന്ന് യാത്ര പറയാതെ നടന്നകന്നു.
കാര്യം ഗ്രഹിച്ച സ്വാമിയാർ ക്ഷേത്രം തന്ത്രികളെയും അധികാരികളെയും വിവരം ധരിപ്പിച്ചു. സ്വാമിയാരെ അറിയാവുന്ന ക്ഷേത്രം അധികാരികൾ ആ ഇലചെടികൾ എല്ലാം കുട്ടഞ്ചേരി മൂസിന്റെ അടുത്ത് എത്തിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തു. സ്വാമിയാരുടെ നിർദ്ദേശാനുസരണം മൂസ് ഔഷധകൂട്ട് ഉണ്ടാക്കുകയും അടുത്ത ദിവസം ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കുകയും ചെയ്തുവത്രെ. അന്ന് നിവേദിച്ച ഔഷധകൂട്ടാണ് ഇന്ന് പ്രശസ്തമായിത്തീർന്ന മുക്കുടി നിവേദ്യം എന്നാണ് ഐതിഹ്യം.
മുക്കുടി പല രീതിയിലാണ് പല നാടുകളിലും തയാറാക്കുന്നത്. സാധാരണയായി കർക്കിടക കഞ്ഞി കഴിക്കുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പ് മുക്കുടി ഉണ്ടാക്കി കുടിക്കുന്നതാണ് പതിവ്. എന്നാൽ ദഹന പ്രശ്‌നങ്ങളുണ്ടാകുമ്പോൾ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കി കഞ്ഞിയുടെ കൂടെയോ അല്ലാതെയോ കഴിക്കുന്നത് നല്ലതാണ്. ഒരു കാലത്ത് അതീവ രഹസ്യമാക്കി വച്ച ഈ മുക്കുടിക്കൂട്ടുകളിൽ ഒന്ന് താഴെ കൊടുക്കുന്നു.
ചേരുവകൾ:
ഒന്നാം ചേരുവകൾ
പുളിയാറില -ഒരു പിടി
പനിക്കൂർക്കയില-രണ്ടോ മൂന്നോ തണ്ട്
മുക്കുറ്റി-രണ്ടോ മൂന്നോ എണ്ണം മുഴുവൻ
രണ്ടാം ചേരുവകൾ
മഞ്ഞൾപ്പൊടി-ഒരു ടീസ്പൂൺ
കുരുമുളക് -ഒരു ടീസ്പൂൺ
അയമോദകം-അര ടീസ്പൂൺ
നല്ല ജീരകം -അര ടീസ്പൂൺ
ചുക്ക് -ഒരു ചെറിയ കഷണം
ഇന്തുപ്പ് -ഒരു നുള്ള്
മൂന്നാം ചേരുവ
അധികം പുളിക്കാത്ത മോര്-അര ലിറ്റർ
തയാറാക്കുന്ന വിധം
ഒന്നാം ചേരുവകൾ ഓരോന്നായി ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. ഒരു മൺ പാത്രത്തിൽ ഇത് അരിച്ചൊഴിച്ച് അതിലേക്ക് രണ്ടാം ചേരുവകളെല്ലാം ചേർക്കുക. ചുക്ക് പൊടിച്ചാണ് ഇവയ്‌ക്കൊപ്പം ചേർക്കേണ്ടത്. ഇതിലേക്ക് ഒരു നുള്ള് ഇന്തുപ്പും അധികം പുളിക്കാത്ത മോരും ചേർത്ത് നന്നായി ഇളക്കുക. ഇത് ചെറു തീയിൽ വച്ച് ഒരേ രീതിയിൽ പതിയെ ഇളക്കി കൊടുത്ത് ആറേഴു മിനിറ്റു കഴിഞ്ഞ് വാങ്ങി വച്ച് ഉപയോഗിക്കാവുന്നതാണ്.
















Comments