കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെ പ്രതിഷേധിച്ച ഹർഷീനയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് പോലീസ്. ഹർഷീന, ഭർത്താവ് അഷറഫ്, സമരസമിതി നേതാക്കൾ അടക്കം 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയറ്റിൽ മറന്നുവച്ച കത്രിക മെഡിക്കൽ കോളേജിലെതാണെന്ന പോലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. കത്രിക മെഡിക്കൽ കോളജിന്റേതല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വാദം.
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറിഫോർസെപ്സ് കുടുങ്ങിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. 2017 ജനുവരി 27ന് തലവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ സ്‌കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. അന്നത്തെ സ്‌കാനിങ് പരിശോധനയിൽ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വർഷത്തിനുശേഷം ഹർഷിനയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്. മെഡിക്കൽ കോളജ് എസിപികെ സുദർശനായിരുന്നു അന്വേഷണ ചുമതല.
എന്നാൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന് എംആർഐ റിപ്പോർട്ട് പ്രകാരം തീരുമാനിക്കാൻ പറ്റില്ലെന്ന നിലപാടാണ് മെഡിക്കൽ ബോർഡിലെ ഡോക്ടർ സ്വീകരിച്ചത്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ രണ്ടാമത്തെ പ്രസവ ശസ്ത്രക്രിയയിൽ കത്രിക കുടുങ്ങിയതാകാമെന്നാണ് നിലവിലെ ബോർഡിന്റെ കണ്ടെത്തൽ. പക്ഷേ മെഡിക്കൽ കോളേജിൽ നടത്തിയ പ്രസവശസ്ത്രക്രിയയ്‌ക്ക് ശേഷമാണ് ഹർഷിനയ്‌ക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്.
















Comments