പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം നിറപുത്തരി ആഘോഷത്താൽ ധന്യമായി. നിറപുത്തരി ദർശനത്തിനായി ആയിരങ്ങളാണ് ശബരിമലയിലെത്തിയത്. പുതുവർഷത്തെ ഐശ്വര്യപൂർവ്വം വരവേൽക്കാൻ
ശബരിനാഥനെ കണ്ടുവണങ്ങി അനുഗ്രഹം നേടാനെത്തിയവർ പതിവിലും അധികമായിരുന്നു. തന്ത്രി കണ്ഠംര് രാജീവര് നെൽക്കതിരുകൾ പൂജിച്ച് ശ്രീകോവിനുള്ളിലെത്തിച്ച് പ്രത്യേക പൂജ നടത്തി. തുടർന്ന് നടതുറന്ന് നെൽക്കതിരുകൾ ശ്രീകോവിലിന് മുൻപിൽ കെട്ടിയിട്ടു.
രാവിലെ 5 മണി മുതൽ തുടങ്ങിയ പൂജയ്‌ക്ക് ശേഷം വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ ഭക്തർ സമർപ്പിച്ചതും സന്നിധാനത്ത് തന്നെ വിളയിച്ചെടുത്തതുമായ നെൽകതിരുകൾ ക്ഷേത്ര പ്രദിക്ഷണത്തിന് ശേഷം ക്ഷേത്രം തന്ത്രി കണ്ഠംര് രാജീവര് 5.45-ന് ശ്രീകോവിൽ പടിക്കൽ എത്തിച്ചു. വിശേഷാൽ പൂജയ്‌ക്ക് ശേഷം നെൽകതിരുകൾ ഭക്തർക്ക് പ്രസാദമായി വീതിച്ചും നൽകി. നിറപുത്തരി പൂജകൾ കണ്ട് തൊഴാനും പുന്നെല്ലിൽക്കതിർ പ്രസാദമായി സ്വീകരിക്കാനും വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.
രാവിലെ 6.15 ഓടെ ചടങ്ങുകൾ കഴിഞ്ഞു. ഇന്ന് നിത്യ പൂജകൾക്ക് ശേഷം രാത്രി 10 മണിയോടെ ഹരിവരാസനം പാടി നടയടയ്‌ക്കും. ശേഷം ചിങ്ങമാസ പൂജകൾക്കായി 16-ന് നട തുറക്കും. 21-ന് രാത്രി പൂജകൾ പൂർത്തിയാക്കി അടയ്‌ക്കും. ഓണം നാളുകളിലെ പൂജകൾക്ക് 27-നാണ് തുറക്കുക. 31-ന് അടയ്‌ക്കും.
















Comments