ലോകമെമ്പാടുമുള്ള ജനപ്രിയ തൽക്ഷണ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ് . ഇപ്പോഴിതാ വാട്‌സ്ആപ്പിനോട് മത്സരിക്കാൻ പാകിസ്താൻ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്.
ബീപ് പാകിസ്താൻ എന്നാണ് പാകിസ്താനിൽ അവതരിപ്പിച്ച വാട്‌സ്ആപ്പിന്റെ എതിരാളിയുടെ പേര്. നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡുമായി സഹകരിച്ച് പാകിസ്താൻ ഐടി മന്ത്രാലയമാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പാകിസ്താന്റെ ഐടി മന്ത്രി അമിനുൽ ഹഖ് ഈ ആഴ്ച തന്നെ ബീപ് പാകിസ്ഥാൻ അവതരിപ്പിച്ചു. വാട്‌സ്ആപ്പിനെ വെല്ലുവിളിക്കാൻ പാകിസ്താന് സ്വന്തമായി ആപ്പുണ്ടെന്ന് പറയാൻ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും അമിനുൽ ഹഖ് പറഞ്ഞു.
ദേശീയ ഐടി ബോർഡിന്റെ മേൽനോട്ടത്തിൽ പാകിസ്താനിലുള്ള സെർവറിൽ മാത്രമാണ് എല്ലാ ഉപയോക്താക്കളുടെയും ഡാറ്റ സംഭരിക്കുന്നതെന്നും അമിനുൾ ഹഖ് പറഞ്ഞു. സുരക്ഷിതമാണെന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ സെർവറും സോഴ്‌സ് കോഡും പാകിസ്താനിൽ മാത്രമാണ്.
ബീപ് പാകിസ്താൻ നിലവിൽ സർക്കാർ ജീവനക്കാർക്ക് മാത്രമേ ലഭ്യമാകൂ. പാകിസ്താന്റെ ഐടി ആൻഡ് കമ്മ്യൂണിക്കേഷൻ മന്ത്രാലയവും എൻഐടിബിയും തമ്മിലുള്ള ആന്തരിക ആശയവിനിമയത്തിനായി ഇത് ഉപയോഗിക്കുന്നു. അടുത്ത ഘട്ടത്തിൽ മറ്റ് മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഈ ആപ്പ് ഉപയോഗിക്കാനാകും. മൂന്നാം ഘട്ടത്തിൽ, ഈ ആപ്പ് പാകിസ്താനിലെ പൊതുജനങ്ങൾക്കായി പുറത്തിറക്കും.















