തിരുവനന്തപുരം: മലയാള സാഹിത്യത്തിൽ പുതിയ രചാനാശൈലി കൊണ്ട് താന്റെതായ സിംഹാസനമുറപ്പിച്ച കഥാകാരിയാണ് കെ രേഖ. ഏറെ നാൾ പത്രപ്രവർത്തകയായിരുന്ന രേഖ പിന്നീട് ആ ജോലി ഉപേക്ഷിച്ച് അധ്യാപന വൃത്തിയിൽ ചേരുകയായിരുന്നു. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ മലയാള വിഭാഗത്തിലാണ് രേഖ ജോലിയിൽ പ്രവേശിച്ചത്.
അങ്ങിനെ അധ്യാപനത്തിൽ പ്രവേശിച്ച ശേഷം സ്നേഹം കൊണ്ട് തന്നെ തോൽപ്പിച്ച കുട്ടികളുടെ ഓർമ്മകൾ അയവിറക്കുകയാണ് കെ രേഖ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ. പത്രപ്രവർത്തന മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ശേഷം മധ്യവയസ്സിൽ താൻ നടത്തിയ ഈ ജോലി മാറ്റത്തെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഈ സുന്ദരമായ സ്മൃതി ചിത്രമുള്ളത്.
കെ രേഖയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
“ചില സങ്കടങ്ങളിലൂടെയും ദുരനുഭവങ്ങളിലൂടെയും കടന്നുപോകുമ്പോൾ എന്തിനായിരുന്നു മിഡിൽ ഏജിലെ ഈ Career Change എന്ന് തോന്നാറുണ്ട് എന്നത് വാസ്തവം.
പത്രപ്രവർത്തകരുടെ വൈകുന്നേരങ്ങളും ചില സൗഹൃദങ്ങളും ഓർമയായി വന്നു വിളിക്കും..
സാമ്പത്തിക നഷ്ടം മാത്രമല്ല , നിരന്തരം ഓടുന്നു. പഠിപ്പിച്ചും പഠിച്ചും പേപ്പറുകൾ നോക്കിയും കണക്കുകൾ നോക്കിയുമുള്ള നെട്ടോട്ടം – എന്റെ ഈ പാവം ശരീരം തളരും.
പ്രത്യേകിച്ചും ജീവിതത്തിന്റെ കുറെ സമയം റയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും കഴിയേണ്ടി വരുമ്പോൾ …
റയിൽപ്പാതകളിൽ ആത്മഹത്യ ചെയ്തവരുടെ ജീവിതത്തുണ്ടുകൾ കാണുമ്പോൾ – പാതി മരിക്കാറുണ്ട്, ഞാൻ.
പക്ഷേ കുട്ടികൾ എന്നെ തോല്പിക്കാറുണ്ട് – അവരുടെ സ്നേഹം കൊണ്ട്. 2019 – 2022 ബാച്ചിന്റെ ക്ലാസ് ടീച്ചറായിരുന്നു. പക്ഷേ Covid- മഴയും ചേർന്ന് അവരെ ഒന്നു ചേർത്തു പിടിക്കാൻ പോലും കഴിഞ്ഞില്ല.(അവരെ മനസു കൊണ്ട് തൊടാനായോ എന്ന് ഞാൻ എന്നെ എന്നും കുത്താറുണ്ട്.)
പക്ഷേ അതവർക്ക് ഒരു തടസമായില്ല. സ്നേഹിച്ചു കൊണ്ടിരുന്നു.
ആ ബാച്ചിലെ ലക്ഷ്മി മികച്ച കലാകാരിയായിരുന്നു. റയിൽവേ സ്റ്റേഷനിൽ നിന്ന് കോളജിലേക്കുള്ള വഴിയിൽ കിടന്ന ഒരു മദ്യക്കുപ്പി ഒരു കഥകളി രൂപമാക്കി ഡിപ്പാർട്ട്മെന്റിനു സമ്മാനിച്ചു.
ഇപ്പോൾ ആലപ്പുഴ എസ്.ഡി. കോളജിൽ പി.ജി ചെയ്യുകയാണ് ലക്ഷ്മി.എനിക്കും ചില സമ്മാനങ്ങൾ തന്നിട്ടുണ്ട്. ഇന്നത്തെ സമ്മാനമാണിത്.
കഴിഞ്ഞ പിറന്നാളിന് 2022-25 ബാച്ചുകാർ തന്ന മറ്റൊരു സമ്മാനവും കൂട്ടത്തിലുണ്ട്. ഒരു ഫോട്ടോയിലുള്ള ഈ സൂത്രപ്പണി. അവർ വീട്ടിൽ നിന്നു കിട്ടിയ ഇത്തിരി പോക്കറ്റ് മണി കൂട്ടിവച്ചാണ് അതു തന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച ഒന്ന്.
സമ്മാനത്തോടുള്ള സ്നേഹമല്ല, മറിച്ച് ഇവരെത്ര സ്നേഹിച്ചിട്ടാകണം മനസു കൊണ്ട് ഇങ്ങനെ ഒരു സമ്മാനം തന്നിട്ടുണ്ടാകുക??
“ജന്മജന്മാന്തര സൗഹൃദങ്ങൾ
നമ്മെയെന്നുമസ്വസ്ഥരാക്കട്ടെ”
ഒ എൻ വി”
ഇതിൽ കെ രേഖ പരാമർശിക്കുന്ന ലക്ഷ്മി ആർ എന്ന കൊച്ചു മിടുക്കി ധാരാളം കഴിവുകളുള്ള ഒരു കലാകാരിയാണ്. വിവിധതരത്തിലുളള കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള മനോഹര രൂപങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്മിയുടെ ഹോബി. വളരെ കുട്ടിയായിരുന്നപ്പോൾ മുതൽ ഇങ്ങിനെയുള്ള നിർമ്മിതികൾ കൊണ്ട് ലക്ഷ്മി എല്ലാവരെയും അദ്‌ഭുതപ്പെടുത്തിയിരുന്നു.
മുതുകുളം സ്വദേശിയായ ലക്ഷ്മി, മുതുകുളം തെക്ക് പ്ലാവ് നിൽക്കും തറയിൽ രാജേന്ദ്രൻ – രഞ്ജിനി ദമ്പതികളുടെ മകളാണ്. നിലവിൽ ആലപ്പുഴ എസ് ഡി കോളേജിൽ ഒന്നാം വർഷ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ഈ മിടുക്കി. അലങ്കാര കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലുള്ള ലക്ഷ്മിയുടെ വൈദഗ്ധ്യം അറിഞ്ഞ ധാരാളമാളുകൾ ഈ നിർമ്മിതികൾ വാങ്ങിക്കൊണ്ട് പോകാറുണ്ട്.
എന്തായാലും കെ രേഖ നടത്തിയ ഈ പരാമർശത്തിലൂടെ ലക്ഷ്മിയുടെ കഴിവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. രേഖയുടെ ഹൃദയഹാരിയായ പോസ്റ്റ് വായിച്ചു നിരവധി പേരാണ് ഉദാത്തമായ ഗുരു ശിഷ്യ ബന്ധത്തെ അനുമോദിച്ചു കൊണ്ട് കമന്റ് ഇട്ടിരിക്കുന്നത്.
Comments