തിരുവനന്തപുരം: മാസപ്പടി, കൈതോല പായ പണം കടത്തൽ വിഷയങ്ങളിൽ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകൾ ഗുരുതരമാണ്. കരിമണൽ കർത്തയിൽ നിന്ന് മുഖ്യമന്ത്രി മാസപ്പടി വാങ്ങിയിട്ടുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ടാണ് നിഷേധിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ആരോപണം ഉയർന്നിരിക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നും തന്നെയാണെന്നും വിഷയത്തെ അവഗണിച്ച് രക്ഷപ്പെടുകയെന്ന സിപിഎം തന്ത്രം ഇനി നടക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കോട്ടയം മണർക്കാട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
വിഡി സതീശനെതിരെയും കേരളത്തിലെ പ്രതിപക്ഷത്തിനെതിരെയും സുരേന്ദ്രൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ എടുക്കുന്ന കേസുകളിൽ സതീശന് മുഖ്യമന്ത്രി പ്രത്യേക ആനുകൂല്യം നൽകുന്നു. വിഡി സതീശനെപ്പോലൊരു കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷനേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല. സതീശന് മുഖ്യമന്ത്രിയുമായി അന്തർധാരയുണ്ടെന്നും സതീശൻ മുഖ്യമന്ത്രിയുടെ വലം കയ്യാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഭരണകക്ഷിയെക്കാൾ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. ഇങ്ങനെ ഒരു പ്രതിപക്ഷം കേരളത്തിൽ എവിടെയും ഉണ്ടാകില്ല. വിഡി സതീശൻ വഞ്ചകനാണെന്നും മുഖ്യമന്ത്രിയെ താങ്ങി നടക്കുന്നത് പ്രതിപക്ഷ നേതാവാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം മാത്യു കുഴൽനാടനെതിരെയും സുരേന്ദ്രൻ പ്രതികരിച്ചു. മാത്യു കുഴൽനാടൻ അത്ര വലിയ ഹരിശ്ചന്ദ്രൻ അല്ലെന്നും അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments