യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ പ്രധാന ഇടമാണ് ഇടുക്കി ജില്ലയിലെ വാഗമൺ. ഇന്ത്യയിലെ മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വാഗമണ്ണിനെ കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. മഴക്കാലത്തും വേനൽക്കാലത്തും ഒരേ പോലെ സുന്ദരിയാണ് വാഗമൺ.
മൊട്ടക്കുന്നുകളും പൈൻ കാടും തടാകവും ഓഫ് റോഡ് ജീപ്പ് സവാരിയും ഒക്കെ ചേർന്ന പാക്കേജാണ് സത്യത്തിൽ വാഗമൺ. പ്രകൃതിയെ അനുഭവിച്ചറിയാൻ കഴിയുന്ന അപൂർവ്വം ചിലയിടങ്ങളിൽ ഒന്നാണ് ഇവിടം. ചില്ലുപാലത്തിലൂടെ നടന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന കാര്യം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, പേടി തോന്നുന്നുണ്ടല്ലേ? കണ്ണാടിപ്പാലത്തിലൂടെ സധൈര്യം നടക്കാൻ വാഗമൺ ക്ഷണിക്കുകയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വാഗമൺ കരുതി വെച്ചിരിക്കുന്ന പുത്തൻ നിർമിതിയാണ് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്.
സാഹസിക വിനോദ സഞ്ചാര മേഖലയിൽ തരംഗമാകാനൊരുങ്ങുകയാണ് 40 മീറ്റർ നീളമുള്ള ഈ ഗ്ലാസ് ബ്രിഡ്ജ്. ക്യാന്റിൽ ലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമണ്ണിന്റെ മടത്തട്ടിലൊരുങ്ങുന്നത്. ഗ്ലാസുകൾ പ്ലാറ്റ്‌ഫോമാക്കിയ പാലമാണിത്.
വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വര്‍സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡിറ്റിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയ്‌ക്കാണ് നിര്‍മാണം. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കും വിധമാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മ്മാണം. ഗ്ലാസിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശനം സാധ്യമാകും.
ഇതോടെ കാന്റിലിവര്‍ മോഡലിലുള്ള ബിഹാറിലെ 80 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
അത്യധികം സാഹസികമായ പാലവും അതിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് മറ്റൊരു അനുഭവം നൽകുമെന്നതിൽ സംശമില്ല. കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ എന്നിവിടങ്ങളിലെ വിദൂര കാഴ്ചകൾ ഇവിടെ നിന്നും കാണാനാകും. ഇടയ്‌ക്കിടയ്‌ക്ക് താഴ്‌വരയിൽ നിന്ന് ഉയരുന്ന മഞ്ഞ് ആസ്വദിക്കാൻ ഇതിൽ പരം മികച്ചൊരു സ്ഥലം വേറെ കാണില്ല. വാഗമണിലെ അഡ്വെഞ്ചർ
പാർക്കിലാണ് കണ്ണാടിപ്പാലം ഒരുക്കിയിരിക്കുന്നത്. ഉടൻ തന്നെ ഈ ഗ്ലാസ് വിസമയം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നാണ് വിവരം.
ഇടുക്കി ജില്ലയിലെ പ്രധാന ആകർഷണമായ വാഗമണിൽ മൺസൂൺ കാലത്തെ യാത്രയ്‌ക്കാണ് ആരാധകർ ഏറെയും എത്തുന്നത്. ചാറ്റൽ മഴയും തണുപ്പും വാരി പുണരുന്ന കോടയുമാണ് അവിടുത്തെ പ്രത്യേകത. പൈൻ വാലിയും മൊട്ടക്കുന്നുകളും വാഗമൺ തടാകവും ഓഫ്‌റോഡ് സവാരിയും മികച്ച അനുഭവങ്ങൾ നൽകുമെന്നതിൽ സംശമില്ല. വാഗമൺ നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മൊട്ടക്കുന്നുകൾ. അതിനെ വാരിപ്പുണർന്നിരിക്കും വിധമാണ് പൈൻ കാടുകൾ. തേയില തോട്ടങ്ങളുടെ നടുവിലെ തടാകമാണ് മറ്റൊരു പ്രധാന ആകർഷണം. വാഗമണിൽ നിന്ന് എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ അതിമനോഹരമായ ഭൂമിയിലാണ് എത്തിച്ചേരുക. ഉളുപ്പൂണിയെന്ന സ്ഥലത്തെത്തിയാൽ പിന്നെ മറ്റൊരു അനുഭവമാകും നൽകുക. ഇവിടെ ഉദയാസ്തമയം കാണാനാണ് അധികം ആളുകളും എത്തുന്നത്. കുന്നുകളിലൂടെ കയറിയിറങ്ങിയുള്ള ഓഫ് റോഡ് ജീപ്പ് സവാരിയും അടിപൊളി അനുഭവം നൽകും.
കൊച്ചിയിൽ നിന്ന് പാലായിലെത്തി ഭരണങ്ങാനം ഈരാറ്റുപേട്ട വഴി തീക്കോയി വെള്ളിക്കുളത്തിലൂടെയാണ് വാഗമൺ യാത്ര. വെള്ളിക്കുളം എത്തുമ്പോൾ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികാട്ടി ബോർഡുകൾ കാണാം. ഇടത്തേക്ക് തിരിഞ്ഞാൽ ഇവിടങ്ങളിലേക്കും പോകാവുന്നതാണ്.
Comments