ഇന്ത്യ ആകാംക്ഷാപൂർവം കാത്തിരുന്ന ആ നിമിഷമാണ് വന്നെത്തിയത്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ദൗത്യം ചന്ദ്രയാൻ-3 വിജയം കണ്ടു. ചാന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതോടെ ചന്ദ്രനിൽ എത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയതോടെ അടുത്ത ചർച്ചയ്‌ക്ക് തുടക്കമിട്ട് ആർട്ടിമിസ്. 1972 ൽ അടച്ചുവച്ച ചന്ദ്രയാത്ര എന്ന പുസ്തകം വീണ്ടും പൊടിതട്ടി തുറക്കാനൊരുങ്ങി നാസ. വരും നാളുകളിൽ വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്‌ക്കാനാണ് ആർട്ടിമിസ് ലക്ഷ്യമിടുന്നത്.
അതേസമയം ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ. മാത്രമല്ല ചന്ദ്രനിലെത്തുന്ന ആദ്യത്തെ സ്ത്രീയും ഈ ദൗത്യത്തിലുണ്ടാകുമെന്നതാണ് ഇതിലെ പ്രധാന സവിശേഷത. ഇത്തവണ ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്‌ക്കുമ്പോൾ ഇന്ത്യയ്‌ക്ക് ഇരട്ടി അഭിമാനമാനമാണ് ഉണ്ടാകാൻ പോകുന്നത്. ചന്ദ്രനിലേക്ക് പോകാനായി പരിശീലനത്തിനു തിരഞ്ഞെടുത്തവരിൽ ഒരാൾ ഇന്ത്യൻ വംശജനാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.
ഇന്തോ-അമേരിക്കൻ വംശജനും നാസയുടെ ബഹിരാകാശ സഞ്ചാരിയ യുഎസ് വ്യോമസേനാ കേണലുമായ രാജാചാരിയാണ് ആ വ്യക്തി. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്ത 11 പേരുടെ പട്ടികയിൽ രാജാ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്. രാജാചാരിയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്. കേംബ്രിഡ്ജിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുമാണ് ഏയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയത്. യുഎസ് വ്യോമസേനയുടെ 461ാം സ്‌ക്വാഡ്രന്റെ കമാൻഡറായിരുന്നു രാജ. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്‌മെന്റ് മെഡൽ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ മുൻനിര സൈനികനുമാണ് ചാരി.
നിലവിൽ ചന്ദ്രനിലെ മനുഷ്യസ്പർശം വീണ്ടും തുടങ്ങാനാണ് ആർട്ടിമിസ്ന്റെ പുതിയ നീക്കം. ഒരു ചാന്ദ്രയാത്രാ പദ്ധതി എന്നതിനപ്പുറം മറ്റുള്ള ഗ്രഹങ്ങളിലേക്കുള്ള യാത്രകളും ദൗത്യത്തിന്‌റെ ഭാവി ഇവരുടെ പദ്ധതിയിലുണ്ട്. നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ ഫൈവാണ് അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത്. ഇത്തവണ ആർട്ടിമിസ് ദൗത്യത്തിനായി ഉപയോഗിക്കുന്നത് ഇതിന്‌റെ പിൻഗാമിയായ സ്‌പേസ് ലോഞ്ച് സിസ്റ്റം എന്ന ഭീമൻ റോക്കറ്റാണ്. ഏകദേശം 50000-കോടി രൂപയിൽ നിർമിച്ച ഈ റോക്കറ്റിന്റെ നീളം 365 അടിയും ഭാരം ഒരു ലക്ഷം കിലോയുമാണ്. ചന്ദ്രനിലേക്കുള്ള യാത്രകൾ ഇനിയും നിരവധി ലോകരാജ്യങ്ങൾ നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അക്കൂട്ടത്തിലാണ് ആർട്ടിമിസ് ശ്രദ്ധേയമാകുന്നത്. ഗ്രീക്ക് ഇതിഹാസപ്രകാരം അപ്പോളോ ദേവന്റെ ഇരട്ടസഹോദരിയാണ് ആർട്ടിമിസ്. അതിനാലാണ് ചരിത്രം വീണ്ടും രചിക്കുന്ന ദൗത്യത്തിന് ആർട്ടിമിസ് എന്ന് നാസ പേരിട്ടിരിക്കുന്നത്.
”വി ആർ ഗോയിങ് ടു ദ് മൂൺ, ടു ഗോ ടു മാർസ്” എന്നാണ് ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള നാസയുടെ മുദ്രാവാചകം. എന്നാൽ നാസ ലക്ഷ്യമിടുന്നത് ചന്ദ്രൻ കഴിഞ്ഞു ചൊവ്വയാണെന്നാണ് മുദ്രാവാചകത്തിൽ നിന്നും വ്യക്തമാകുന്നത്. ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്‌റെ പദ്ധതി. ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്‌റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. തുടർന്നു വരുന്ന മൂന്നാം ദൗത്യത്തിലാണു യാത്രികർ എത്തുന്നത്. ഇവർ വരുന്ന ഓറിയോൺ എന്ന പേടകം ഈ ഗേറ്റ് വേയിൽ ഡോക്ക് ചെയ്യും. ഇവിടെ നിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ യാത്രികർക്ക് ചന്ദ്രനിലിറങ്ങാനും ഒപ്പം തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ് വേ പ്രവർത്തിക്കുമെന്നാണ് ഇതിനർത്ഥം. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലെ ഇടത്താവളമാകാനും ഇതിനു പറ്റുമെന്നാണ് പറയുന്നത്.
















Comments