പൈൻ മരങ്ങൾക്കിടയിലൂടെ വാരിപ്പുണരാനെത്തുന്ന കോടമഞ്ഞ്… ഓർക്കുമ്പോൾ തന്നെ കുളിർമയാണ് അല്ലേ. സഞ്ചാരികളുടെ പറുദീസ ആയ വാഗമണ്ണിന്റെ ഭംഗി ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് കെഎസ്ആർടിസി, അതും കുറഞ്ഞ ചെലവിൽ.
കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് വാഗമണ്ണിലേക്ക് യാത്ര ഒരുക്കുന്നത്. രണ്ട് ദിവസമാണ് ട്രിപ്പ്. മലയും കുന്നും കോടയും ട്രക്കിംഗുമൊക്കെ ആസ്വദിച്ച് രണ്ടാം ദിനം ആലപ്പുഴയുടെ ഭംഗി ആസ്വദിക്കാനാണ് കെഎസ്ആർടിസി സഞ്ചാരികളെ എത്തിക്കുന്നത്. കോഴിക്കോട് നിന്ന് രാത്രി 10 മണിയോടെ ആരംഭിക്കുന്ന യാത്ര പുലർച്ചെ വാഗമണ്ണിൽ എത്തും. തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള വളഞ്ഞ വഴികളിലൂടെയുള്ള യാത്ര എത്തിച്ചേരുന്നത് മൊട്ടക്കുന്നിലേക്കും പൈൻ വാലിയിലേക്കുമാണ്. തട്ടുകളായി അടുക്കി വെച്ചതുപോലുള്ള പൈൻമരങ്ങൾ കാണുമ്പോൾ തന്നെ മനം കവരും.
പേരുപോലെ തന്നെ മൊട്ടക്കുന്നുകളും വൻ കാഴ്ച വിരുന്നാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. യാത്രയിൽ ആത്മഹത്യ മുനമ്പും അഡൈ്വഞ്ചർ പാർക്കും സന്ദർശിക്കാനവസരമുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഗ്ലാസ് പാലമാണ് ഏറ്റവും പുതിയതായി വാഗമൺ ഒരുക്കിയിരിക്കുന്നത്. ഇവിടെങ്ങളിലേക്ക് കെഎസ്ആർടിസി ബസിൽ തന്നെ സഞ്ചാരികൾക്ക് എത്താവുന്നാതാണ്. ട്രക്കിംഗ് പോയിന്റിലേക്ക് ജീപ്പിൽ സഞ്ചരിക്കാനും അവസരമുണ്ടാകും. തുടർന്ന് രാത്രി വാഗമണ്ണിലെ തണുപ്പ് ആസ്വദിക്കാനുള്ള അവസരവും കെഎസ്ആർടിസി നൽകുന്നു! രാത്രി വാഗമണിന്റെ ഹൃദയഭാഗത്ത് താമസിക്കാനുള്ള സൗകര്യവും പാക്കേജിലുണ്ട്.
പിറ്റേന്ന് രാവിലെ ആലപ്പുഴയിലേക്കാണ് യാത്ര തിരിക്കുക. സ്പീഡ് ബോട്ടിൽ ആലപ്പുഴയിൽ നിന്നും കയറി പുന്നമട – വേമ്പനാട് കായൽ – മുഹമ്മ – പാതിരാമണൽ – കുമരകം – ആർ ബ്ലോക്ക് -മാർത്താണ്ഡം – ചിത്തിര – സി ബ്ലോക്ക് – കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. ഏകദേശം നാല് മണിക്കൂർ നീളുന്നതാണ് ഈ യാത്ര. ഈ മാസം 15-നാണ് യാത്ര. തീയതിയിൽ മാറ്റം വരാൻ സാധ്യതയുള്ളതായി കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9544477954 എന്ന നമ്പറിൽ ബന്ധപ്പെടാം.
Comments