മോസ്കോ: റഷ്യൻ പ്രസിഡന്റ് വളാടിമർ പുടിൻ ഉത്തരകൊറിയ സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന് കിം ജോങ് ഉൻ- പുടിൻ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ ഉത്തരകൊറിയ ധാരണ എന്നതും ശ്രദ്ധേയമാണ്. ബഹിരാകാശ സാങ്കേതികവിദ്യ ഉത്തര കൊറിയയ്ക്ക് കൈമാറാനുള്ള റഷ്യൻ നീക്കത്തിനെതിരെ അമേരിക്കയും എതിർപ്പറിയിച്ചു കഴിഞ്ഞു.
വ്ലോഡിവോസ്റ്റോക്കിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ ആണ് ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോങ് ഉൻ- പുട്ടിൻ കൂടിക്കാഴ്ച നടന്നത്. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധശേഖരണത്തിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ. ആണവ അന്തർവാഹിനി സാങ്കേതികവിദ്യയും റഷ്യ ഉത്തര കാറിയ്ക്ക് കൈമാറും. റഷ്യ കൈ മാറുന്ന സാറ്റലൈറ്റ് സാങ്കേതികവിദ്യയ്ക്ക് പകരമായി ഉത്തരകൊറിയ വെടിക്കോപ്പുകളും പീരങ്കി ഷെല്ലുകളും നൽകും . ബഹിരാകാശ രംഗത്തെ വൻശക്തിയുടെ മറ്റൊരു രാജ്യവുമായുള്ള ധാരണ യു എൻ കരാറുകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയും രംഗത്തെത്തിക്കഴിഞ്ഞു.
റഷ്യൻ പ്രസിഡന്റ് പുടിൻ ഉത്തരകൊറിയ സന്ദർശിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലെങ്കിലും സമാന്തര അന്താരാഷ്ട്രസഖ്യ രൂപീകരണം റഷ്യയുടെ ലക്ഷ്യമാണ്. യൂറോപ്യൻ യൂണിയനുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ബഹിരാകാശ ഗവേഷണത്തിന് പുതിയ സഹകരണങ്ങൾ റഷ്യയ്ക്ക് ആവശ്യവുമാണ്. ജി20 സമ്മേളനത്തിൽ ഉണ്ടായ അസാധാരണ അന്താരാഷ്ട്ര ഐക്യം റഷ്യയെയും ചൈനയെയും പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. യുക്രൈന്റെ നാറ്റോ പ്രവേശനം യാഥാർത്ഥ്യമാകുന്നതിന് മുന്നോടിയായി സൈനികമായും രാഷ്ട്രീയമായും ശക്തിയാർജിക്കുക തന്നെയാണ് ഉത്തരകൊറിയ- റഷ്യ ധാരണയുടെ അന്തസത്ത.
Comments