മലപ്പുറം: നിപ ഭീതിയിൽ കോഴിക്കോടിന് പിന്നാലെ മലപ്പുറവും. നിപ ബാധിതനാണോ എന്ന സംശയത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വ്യക്തിയുടെ സ്രവസാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്‌ക്ക് അയച്ചു. ഈ വ്യക്തി ചികിത്സയിൽ ഇരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. കോഴിക്കോട് നിപ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിലെ ആരുമില്ലെന്ന് ഡിഎംഒ അറിയിച്ചു.
അതേസമയം നിപ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. ആറംഗ സംഘം സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധിത പ്രദേശങ്ങളിലും സംഘം പരിശോധന നടത്തും.
ഐസൊലേഷൻ ചെയ്യുന്നതിനും സാമ്പിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ എന്നിവ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ സെല്ലിന്റെ സേവനങ്ങൾക്കായി 04832734066 എന്ന നമ്പറിൽ ബന്ധപ്പെടാം.
















Comments