കോഴിക്കോട്: ഇന്നലെ നിപ പരിശോധനയ്‌ക്കയച്ച 11 സാംപിളുകളിൽ അസുഖ ബാധിതരില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്കപട്ടികയിൽ ഉള്ളവരടക്കം 950 പേരാണ് ആകെ സമ്പർക്ക പട്ടികയിലുള്ളത്. 30 സാംപിളുകളാണ് ഇന്ന് പരിശോധനയ്‌ക്ക് അയച്ചത്. ഇതിൽ രണ്ട് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്.
പരിശോധനയ്‌ക്കയച്ചതിൽ 15 സാംപിളുകൾ ഹൈ റിസ്‌ക് പട്ടികയിലുള്ളവരുടേതാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടൻ പ്രസിദ്ധീകരിക്കും. നാളെ മുതൽ കേന്ദ്ര സംഘത്തിന്റെ ഫീൽഡ് പരിശോധനകൾ ആരംഭിക്കും. ചെന്നൈയിൽനിന്നുള്ള ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിൾ ശേഖരിക്കും. അതേസമയം തിരുവള്ളൂർ പഞ്ചായത്തിലെ 7,8,9 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു.
സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് പോലീസും രംഗത്തിറങ്ങും. ഇന്ന് ചേർന്ന അവലോകന യോഗത്തിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് പോലീസുകാരുടെ സഹായം ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കൂടാതെ 29ന് പുലർച്ചെ 2.30നും 4.15നും ഇടയിൽ ഇഖ്‌റ ആശുപത്രിയിലെത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ഡിഎംഒയും അറിയിച്ചു.
















Comments