കോഴിക്കോട്: നിപ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ വരുന്ന ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കില്ല. പ്രൈമറി തലം മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഓൺലൈൻ മുഖേന നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം വെള്ളിയാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് തയാറാക്കി. കോഴിക്കോട് കോർപ്പറേഷനിലെ ചെറുവണ്ണൂർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ആറ് പോസിറ്റീവ് കേസുകളും 83 നെഗറ്റീവ് കേസുകളുമാണ് പരിശോധനാ ഫലത്തിലൂടെ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ അതിവ്യാപനം ഉണ്ടായ ആശുപത്രിയിലെ 30 ആരോഗ്യ പ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിലവിൽ 1080 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 122 പേർ ഹൈ റിസ്‌കിൽ ഉൾപ്പെട്ട ആരോഗ്യപ്രവർത്തകരാണ്. മലപ്പുറം ജില്ലയിൽ നിന്നും 22 പേരും കണ്ണൂർ, തൃശൂർ ജില്ലകളിൽ നിന്നും മൂന്ന് പേരും വയനാട്ടിൽ നിന്നും ഒരാളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരുടെ സാമ്പിളുകളും പരിശോധിക്കും. നിലവിൽ 17 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
















Comments