ഇടുക്കി: അടുത്തിടെ പ്രവേശനം ആരംഭിച്ച വാഗമണ്ണിലെ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന ഗുരുതര ആരോപണവുമായി വിനോദ സഞ്ചാരികളും നാട്ടുകാരും. കനത്ത മഴയിലും മഞ്ഞിലും വിനോദ സഞ്ചാരികൾക്ക് കയറി നിൽക്കാൻ പോലുമുള്ള സൗകര്യം അധികൃതർ ഒരുക്കിയില്ലെന്ന പരാതിയാണ് ഉയരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ്. എന്നാൽ ഇതിനെ അവഗണിച്ചാണ് ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശനം അനുവദിക്കുന്നത്. മഴയ്‌ക്ക് പിന്നാലെ ബ്രിഡ്ജിൽ കുടുങ്ങിയവർക്കാണ് ദുരനുഭവം ഉണ്ടായത്. മഴ കനത്തതോടെ വിനോദ സഞ്ചരികൾ ടിക്കറ്റ് പണം റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ തുക റീഫണ്ട് ചെയ്യാൻ അധികൃതർ തയാറായില്ല. തുടർന്ന് വിനോദ സഞ്ചാരികളും അധികൃതരും തമ്മിൽ തർക്കമുണ്ടായി. മൂന്ന് മണിക്കൂറോളമാണ് മഴ നനഞ്ഞ് സഞ്ചാരികൾ നിന്നത്. ഈ സമയം ബ്രിഡ്ജിലേക്ക് മറ്റുള്ളവരെ കയറ്റി വിടാതിരുന്നതും സഞ്ചാരികൾക്ക് തിരിച്ചടിയായി. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാണ്. സർക്കാർ രൂപ വാങ്ങിക്കുന്നതല്ലേ അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഒരുക്കണമെന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്.
വൻ തുക ഈടാക്കിയാണ് ബ്രിഡ്ജിൽ പ്രവേശനം അനുവദിക്കുന്നത്. ഇതും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉദ്ഘാടനത്തിന് പിന്നാലെ ഒരാൾക്ക് 500 രൂപ എന്ന നിരക്കിലായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ ഒരാഴ്ചയ്‌ക്കിപ്പുറം സർക്കാരിന് വൻ തിരിച്ചടി നേരിട്ടു. സഞ്ചാരികൾ കയറാതെ ഗ്ലാസ് ബ്രിഡ്ജിനെ അവഗണിച്ചതോടെ നിരക്ക് കുറച്ചു. 50 ശതമാനത്തോളം തുകയാണ് അധികൃതർ കുറച്ചത്. പിന്നാലെയാണ് സഞ്ചാരികളോടുള്ള തികഞ്ഞ അവഗണന.
സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ കിക്കി സ്റ്റാർസും ചേർന്ന് കണ്ണാടിപ്പാലം യാഥാർത്ഥ്യമാക്കിയത്. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമണ്ണിലേത്. ആളുകൾ എത്താതായതോടെ 500 രൂപയുണ്ടായിരുന്ന പ്രവേശനഫീസ് 250 രൂപയായായി അടുത്തിടെ കുറച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ ക്യാന്റിലിവർ ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
Comments