കണ്ണൂർ: സഹകരണ ബാങ്ക് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ സ്പീക്കർക്ക് മുൻപിൽ ഒറ്റയാൾ പ്രതിഷേധവുമായി യുവാവ്. കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് ആനപ്പന്തിക്കവല പ്രഭാത-സയാഹ്ന ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും കിളിയന്തറ- നിരങ്ങൻ ചിറ്റയിൽ ആരംഭിക്കുന്ന റബ്ബർ പാൽ സംഭരണ ഗ്രേഡ് ഷീറ്റ് നിർമ്മാണ യൂണിറ്റിന്റെ ശില സ്ഥാപനവും നിർവഹിക്കാനെത്തിയതായിരുന്നു സ്പീക്കർ എഎൻ ഷംസീർ. സ്പീക്കർ വിളക്ക് തെളിക്കുന്നതിനിടെ ഗണപതി മിത്തല്ലെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. സംഭവത്തിന് പിന്നാലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗണപതി മിത്തല്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞതിന്റെ പേരിലായിരുന്നു കസ്റ്റഡിയിലെടുത്തത്.
ഗണപതി ഭഗവാനെ അവഹേളിച്ച് പ്രസ്താവന നടത്തിയതിനെതിരെയാണ് യുവാവ് പ്രതിഷേധമറിയിച്ചത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നുമായിരുന്നു സ്പീക്കറുടെ പ്രസ്താവന. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങളെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കറിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധമായിരുന്നു അലയടിച്ചത്. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറഞ്ഞാൽ ഇല്ലാതാകുന്നതല്ല ഹിന്ദു മതവും ദൈവങ്ങളും എന്ന് പറഞ്ഞ് സാംസ്‌കാരിക-സിനിമ മേഖലയിലെ പ്രമുഖരും രംഗത്ത് വന്നിരുന്നു.















