മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് കാണാൻ തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ കണ്ട് അഭിപ്രായവും അറിയിച്ചു. ചിത്രം ഒരുപാട് ഇഷ്ടമായെന്നും എല്ലാവരും തയ്യാറാണെങ്കിൽ രണ്ടാം ഭാഗത്തിനുള്ള കഥകൾ ഇനിയുമുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
‘വളരെ നല്ല സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ഒൻപത് പേരാണ് യാഥാർത്ഥ കണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്നത്. യഥാർത്ഥ സ്ക്വാഡിലെ അംഗങ്ങളായ ബേബിയും ഷൗക്കത്തുമൊന്നും ഇന്നുവരെ മേലുദ്യോഗസ്ഥരോട് തിരിച്ച് സംസാരിച്ചിട്ടില്ല. അത് മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഞങ്ങൾ പോലീസുകാർ അങ്ങനെ തിരിച്ചൊന്നും സംസാരിക്കാറില്ല. പക്ഷേ വളരെ നല്ല സിനിമയാണ്. വളരെ റിയലിസ്റ്റിക്. പ്രത്യേകിച്ച് ആദ്യ പകുതി.
ഒരുപാട് പരിക്കുകളുമായിട്ടാണ് ഞങ്ങൾ തിരിച്ചുവരാറുള്ളത്. പോലീസിനെ കുറിച്ചുള്ള ജനങ്ങളുടെ മനസിലെ പ്രതിച്ഛായ മാറ്റിയെടുക്കാൻ ഈ സിനിമ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല. പോലീസ് കഥകൾ സിനിമയാക്കണമെന്ന് പറഞ്ഞ് പലരും എന്നെ സമീപിക്കാറുണ്ട്. പക്ഷേ ഇത്ര നന്നായി ചെയ്യുമെന്ന് നമ്മൾ ഒരിക്കലും വിചാരിച്ചില്ല. പോലീസിനെ ഇത്ര റിയലിസ്റ്റിക് ആയി അധികം കണ്ടിട്ടില്ല.’- എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
കണ്ണൂർ സ്ക്വാഡ് രൂപീകരിക്കുന്ന കാലത്ത് കണ്ണൂർ എസ്. പി ആയിരുന്നു ശ്രീജിത്ത്. ഇപ്പോൾ അദ്ദേഹം ട്രാൻസ്പോർട്ട് കമ്മീഷണറായിട്ടാണ് സേവനമനുഷ്ഠിക്കുന്നത്. കണ്ണൂർ സ്‌ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടർ റോബി വർഗീസ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫർ റാഹിൽ, നടന്മാരായ ശബരീഷ്,റോണി, ദീപക് പറമ്പൊൾ, ധ്രുവൻ, ഷെബിൻ തുടങ്ങിയവരും കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.