ധർമ്മശാലയിലെ മതിലുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പതിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. ഈ മാസം ഏഴിന് അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് ലോകകപ്പ് മത്സരം നടക്കുന്നയിടത്തെ മതിലുകളാണ് ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഡൽഹിയുടെ പല ഭാഗങ്ങളിലും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കേസുകളിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഖാലിസ്ഥാൻ ഭീകരൻ ഹാർദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്നും ലോകകപ്പ് മത്സരങ്ങൾ സമാധാനപൂർവ്വം നടത്താൻ അനുവദിക്കില്ലെന്നും എസ്എഫ്‌ജെ നേതാവ് ഗുർപത്വന്ത് പന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖാലിസ്ഥാൻ സിന്ദാബാദ് എന്ന് ചുവരുകളിൽ എഴുതിയിരിക്കുന്നതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ ഇവർ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പിന്നാലെ 2019ലാണ് സിഖ് ഫോർ ജസ്റ്റിസിനെ രാജ്യത്ത് നിരോധിച്ചത്. കാനഡയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ഈ സംഘടനയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എസ്എഫ്‌ജെയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് കേന്ദ്രസർക്കാരും പഞ്ചാബ് സർക്കാരും കനേഡിയൻ ഉദ്യോഗസ്ഥരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.















