കൊച്ചി: വയലിനിസ്റ്റ് ബാലഭസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐയോട് നിർദ്ദേശിച്ചിട്ടുണ്ട്.
ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം സിബിഐ തള്ളിയിരുന്നു. സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവിൽ എത്തിച്ചേർന്നത്. ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ബാലഭാസ്‌കറിന്റേത് അപകട മരണമെന്നായിരുന്നു ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന കെ.സി ഉണ്ണിയുടെ അപേക്ഷ പരിഗണിച്ചതാണ് സർക്കാർ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിവെയ്‌ക്കുന്നതായിരുന്നു സിബിഐയുടെയും അന്തിമ റിപ്പോർട്ട്.















