കൊച്ചി: റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് വ്‌ലോഗർമാർ റിവ്യൂ ബോംബിംഗ് നടത്തുന്നുവെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ആരോമലിന്റെ ആദ്യത്തെ പ്രണയത്തിന്റെ’ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ നെഗറ്റീവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബ് എന്ന് പറയുന്നത്.
നിരവധി കലാകാരന്മാരുടെ കഠിനാദ്ധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന് വസ്തുത മറക്കരുതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ പരാതി ലഭിച്ചാൽ പോലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമാക്കി വെയ്‌ക്കുകയും വേണമെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
സിനിമ കാണരുതെന്ന നിരൂപണം നടത്തി വ്‌ളോഗർമാർ നെഗറ്റീവ് പ്രചരണം നടത്തുന്നത് സിനിമയുടെ വിജയത്തെ ഉൾപ്പെടെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.















