തിരുവനന്തപുരം: ഹമാസ് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലസ്തീന് നേരെ ഇസ്രായേൽ നടത്തുന്നത് അധിനിവേശമാണെന്നും പാലസ്തീനിലെ ജനത അനുഭവിക്കുന്നത് പീഡനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹമാസ് വിഷയത്തിലെ ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് സംസാരിച്ചത്.
മുൻ മന്ത്രി കെ.കെ ഷൈലജ ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനും പിണറായി ഒഴിഞ്ഞുമാറുകയായിരുന്നു. ഭീകരരാണോ അല്ലയോ എന്നത് കെ.കെ ഷൈലജയോട് ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഷയത്തിൽ സിപിഎമ്മിന് ആശയക്കുഴപ്പമില്ലെന്നും കേന്ദ്രകമ്മിറ്റിയുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം കെ.കെ ഷൈലജ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് സംബോധന ചെയ്തതിൽ വലിയ എതിർപ്പാണ് നേരിട്ടത്. സിപിഎമ്മിന്റെ നിലപാട് ഇസ്രായേൽ വിരുദ്ധമാണ്, പാലസ്തീനും ഹമാസും നടത്തിയത് പ്രത്യാക്രമണം മാത്രമാണെന്നായിരുന്നു എംഎൽഎമാരടക്കമുള്ളവർ വിമർശനം.