തിരുവനന്തപുരം: നവരാത്രി പൂജയ്‌ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്രയ്‌ക്ക് സംസ്ഥാന അതിർത്തിയിൽ പ്രൗഢോജ്ജ്വലമായ സ്വീകരണം. പാറശാല കളിയിക്കാവിളയിൽ ആചാര പ്രകാരം കേരള സർക്കാരിന്റെ പ്രതിനിധികൾ സ്വീകരണം നൽകി.
പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഭദ്രദീപം തെളിയിച്ച് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ദേവസ്വം ബോർഡ് കമ്മിഷണർ ബി. എസ്. പ്രകാശ്, തിരുവനന്തപുരം റൂറൽ എസ്. പി ശില്പ, എംഎൽഎമാരായ സി.കെ. ഹരീന്ദ്രൻ, എം വിൻസെന്റ് എന്നിവർ ചേർന്ന ഘോഷയാത്രയെ സ്വീകരിച്ചു.
നവരാത്രി വിഗ്രഹങ്ങൾക്ക് അതിർത്തിയിൽ തമിഴ്‌നാട്-കേരള പോലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഒഫ് ഓണർ നൽകി. ഇത്തവണ കേരള പോലീസിന്റെ ഭാഗത്ത് നിന്ന് വനിത പോലീസ് ഉദ്യോഗസ്ഥരാണ് ഗാർഡ് ഒഫ് ഓണർ നൽകിയത്. നവരാത്രി ഘോഷയാത്രയ്‌ക്ക് ചരിത്രത്തിലാദ്യമായാണ് വനിതാ പോലീസ് ബറ്റാലിയൻ ഗാർഡ് ഓഫ് ഓണർ നൽകുന്നത്. കഴക്കൂട്ടം വനിതാ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്നു ഇവർ.
നവരാത്രി ഘോഷയാത്രയിലെ ചടങ്ങ് കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. ആന, വിവിധ ഫ്ളോട്ടുകൾ, ചെണ്ടമേളം തുടങ്ങിയ വാദ്യഘോഷങ്ങളുമായാണ് ഘോഷയാത്ര അതിർത്തിയിൽ എത്തിയത്. ആചാരപരമായ വരവേൽപ്പിന് ശേഷം വിഗ്രഹങ്ങൾ രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിക്കും. രണ്ടാം ദിവസത്തെ ഘോഷയാത്ര ഇവിടെ സമാപിക്കും
നാളെ രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കരമന ആവടി ക്ഷേത്രത്തിൽ എത്തും. അവിടെ ഇറക്കിപൂജയ്‌ക്ക് ശേഷം രാത്രി കോട്ടയ്‌ക്കകത്ത് എഴുന്നള്ളിക്കും. വൈകുന്നേരത്തോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.















