തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 57.75 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്നതാണ് സ്വത്തുക്കൾ. 117 സ്ഥാവര സ്വത്തുക്കൾ, 11 വാഹനങ്ങൾ ഉൾപ്പെടെയുള്ള ജംഗമ വസ്തുക്കൾ, സ്ഥിരനിക്ഷേപങ്ങൾ, 92 ബാങ്ക് അക്കൗണ്ടുകളിലുള്ള പണം എന്നിവ ഉൾപ്പെടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കരുവന്നൂർ തട്ടിപ്പ് കേസിൽ ഇതോടെ 87.75 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.
കേസിലെ പ്രധാനപ്രതിയും സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷനുമായ പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള 63 ലക്ഷം രൂപയുടെ നിക്ഷേപത്തിനു പുറമേ അരവിന്ദാക്ഷന്റെ മറ്റു കുടുംബാംഗങ്ങളുടെ പേരിലും ബാങ്ക് അക്കൗണ്ടുകളുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചിരുന്നു.
പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇ.ഡി.ഇക്കാര്യം ബോധിപ്പിച്ചത്.