ഊട്ടി: പന്തലൂരിലെ ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പൻമാരെ വിരട്ടാൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം ഒളിച്ചോടി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നീ കാട്ടാനകൾ പന്തല്ലൂർ, ഇരുമ്പുപാലം എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിലെത്തി ഭീതി സൃഷ്ടിച്ചിരുന്നു. ഇതേതുടർന്നാണ് കാട്ടാനകളെ തുരത്താനായി മുതുമലയിൽ നിന്ന് വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ കൊണ്ടുവന്നത്.
സംഭവദിവസം രാത്രി കാട്ടാനകൾ വരുന്നവഴിയിൽ കുങ്കിയാനകളെ തളച്ചിരുന്നു. ഇതിനിടെ രാത്രി എട്ടുമണിയായപ്പോഴേക്കും പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായി. തുടർന്ന് മഞ്ഞുനീങ്ങിയപ്പോഴാണ്, ശ്രീനിവാസൻ എന്ന കുങ്കിയാനയെ കാണാനില്ലെന്ന് പാപ്പാന്മാർ കണ്ടെത്തിയത്. ചങ്ങല വേർപെടുത്തി ശ്രീനിവാസൻ സ്ഥലംവിട്ടിരുന്നു. ഇതോടെ കുങ്കിയാനയെ തിരക്കി വനപാലകരും പാപ്പാന്മാരും പരിസരം മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
കാടിനുള്ളില്‍ രാത്രി 12 മണിയോടെ നടത്തിയ അന്വേഷണത്തിൽ മറ്റ് കാട്ടുകൊമ്പന്മാർക്കൊപ്പമാണ് ശ്രീനിവാസനെ കണ്ടെത്തിയത്. ഉടനെ വനപാലകരും പാപ്പാന്മാരും മറ്റു കുങ്കിയാനകളുടെ സഹായത്തോടെ ശ്രീനിവാസനെ തിരിച്ചുകൊണ്ടുവന്നു. എന്നാൽ ഇന്നലെ രാവിലെ തന്നെ ശ്രീനിവാസനെ കാണാൻ കാട്ടുകൊമ്പന്മാർ വീണ്ടുമെത്തിയത് കണ്ടതോടെ വനപാലകർ അത്ഭുതപ്പെട്ടുപോയി. തുടർന്ന് കാട്ടുകൊമ്പന്മാരെ കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു.
കുറച്ചുവർഷം മുൻപാണ് ശ്രീനിവാസനെ വനംവകുപ്പ് പിടികൂടിത്. നാട്ടിലിറങ്ങി ഭീതിപരത്തിയ ശ്രീനിവാസനെ പന്തല്ലൂരിൽ നിന്നായിരുന്നു പിടികൂടിയത്. പിന്നീട്, മുതുമല തെപ്പക്കാട് ആനസങ്കേതത്തിൽ എത്തിച്ച് പരിശീലനം നൽകി കുങ്കിയാനയാക്കി. അന്നത്തെ ശ്രീനിവാസന്റെ കൂട്ടാളികളായിരിക്കാം ഇപ്പോൾ ജനവാസമേഖലയിലെത്തുന്ന കാട്ടുകൊമ്പന്മാരെന്നാണ് വനപാലകർ പറയുന്നത്.















