മതഭ്രാന്താണ് ഹമാസ് നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിലെന്ന് പ്രമുഖ ഇസ്രായേൽ എഴുത്തുകാരൻ യുവാൽ നോഹ ഹരാരി. അവർ മനുഷ്യന്റെ ജീവന് യാതൊരുവിധ വിലയും കൽപ്പിക്കുന്നില്ല. അവർ അനുഭവിക്കുന്ന കഷ്ടതകളോ ഹമാസ് ശ്രദ്ധിക്കുന്നില്ല. ലോകത്തെ ഇല്ലാതാക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നോഹയുടെ പരാമർശം.
ഇസ്രായേലികളായാലും പാലസ്തീനികളായാലും മനുഷ്യരുടെ കഷ്ടതകളെ ഹമാസ് കാര്യമാക്കുന്നില്ല. ഈ യുദ്ധം യാതൊരുവിധ ഗുണങ്ങളും ഹമാസിന് നൽകുന്നില്ല. ഇപ്പോൾ നടക്കുന്ന പോരാട്ടത്തിൽ ഹമാസ് വിജയിക്കില്ല. ലോകത്തെ അഗ്നികുണ്ഡമാക്കുകയാണ് ഹമാസ് ഭീകരരുടെ ലക്ഷ്യം. അങ്ങനെ ചെയ്യുന്നതിലൂടെ പരലോകത്ത് ശാന്തി ലഭിക്കുമെന്നാണ് ഹമാസിന്റെ വിശ്വാസം. ഇതേ ആശയമാണ് ഇസ്ലാമിക് സ്റ്റേറ്റ് പുലർത്തിയിരുന്നതെന്നും ഇത്തരത്തിലുള്ള മതഭ്രാന്ത് മനുഷ്യരാശിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഭയനാകമായ ചിത്രങ്ങളും മറ്റും കാണുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭയനാകമായ ചിത്രങ്ങൾ മറ്റുള്ളവർ കാണണമെന്ന് ഉദ്ദേശിച്ചുകൊണ്ട് തന്നെ ഭീകരർ പുറത്തുവിടുന്നതാണ്. അതുവഴി ലോകത്ത് സഹതാപ തരംഗം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. നമ്മൾ അത്തരം വീഡിയോകളും ചിത്രങ്ങളും കാണുന്നത് വഴി ഭീകരരെ തീറ്റിപോറ്റുകയാണ്. അവർ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരതയും വെറുപ്പും മനുഷ്യത്വമില്ലായ്മയും സാധാരണക്കാരനിലേക്കും പ്രചരിക്കപ്പെടുന്നു. ഇതിന് പകരമായി നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യുക. തുച്ഛമായ സംഭാവനകൾ നൽകി കൊണ്ടോ മറ്റോ സമാധാന സംരംഭങ്ങളിൽ ചേരാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലികൾക്ക് പുറമേ നിരവധി പാലസ്തീനികളെയും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. പൗരന്മാരെ ബന്ദികളാക്കുന്നത് വഴി അവരെയും യുദ്ധത്തിനുള്ള ഉപകരണമാക്കാൻ ഹമാസിന് കഴിയും. സഹതാപ തരംഗം സൃഷ്ടിക്കാനായി അവർ മനുഷ്യരുടെ ശ്രദ്ധ തിരിച്ചേക്കാം. എന്നാൽ ഒരുവശം മാത്രം കണക്കിലെടുക്കരുത്. സാഹചര്യത്തിന്റെ സങ്കീർണത മനസിലാക്കാൻ ശ്രമിക്കണം. കിടപ്പറയിൽ നിന്ന് പോലും നൂറുക്കണക്കിന് അമ്മമാരെയും സഹോദരിമാരെയുമാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തെ യുദ്ധത്തിനുള്ള ഉപകരണമാക്കിയാണ് ഹമാസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.















