ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം അവസാനഘട്ട മിനുക്ക് പണിയിലേക്ക് കടക്കുന്നു. ഒക്ടോബർ 31-നകം ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് വിഗ്രഹം കൈമാറും. ശിൽപികളിലൊരാളായ വിപിൻ ബദൗരിയയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് സംഘങ്ങളാണ് രാലല്ലയുടെ നിർമ്മാണത്തിന് പിന്നിൽ.
കറുത്ത കല്ലിൽ നിർമ്മിച്ച വിഗ്രഹം ലോകത്തിലെ ഏറ്റവും വലുപ്പമേറിയതും മനോഹരവുമായ ശ്രീരാമ വിഗ്രഹമായിരിക്കും. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതാകും രാംലല്ല വിഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ശ്രമങ്ങൾ ഫലം കണ്ടതിലേറെ സന്തോഷമുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മിനിക്കുപണികൾക്ക് ശേഷം ഈ മാസം അവസാനത്തോടെ ട്രസ്റ്റിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് തരം കല്ലുകൾ ഉപയോഗിച്ച് മൂന്ന് വിഗ്രഹങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ ഏറ്റവും മികച്ചത് ഗർഭഗൃഹത്തിലും ബാക്കിയുള്ളവ മറ്റൊരു ക്ഷേത്രത്തിലും സ്ഥാപിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. കർണാടകയിലെ കാർക്കള രേഖാചിത്രം അടിസ്ഥാനമാക്കിയാണ് വിഗ്രഹം നിർമ്മിക്കുന്നത്. മൂന്ന് ശിൽപ്പികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ശില്ഡപ നിർമ്മാണത്തിലേർപ്പെട്ടത്. മൂന്ന് വ്യത്യസ്ത കല്ലുകൾ ഉപയോഗിച്ച് വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ഇവർ വിഗ്രഹ നിർമ്മാണം നടത്തുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ഒരു കൈയിൽ വില്ലും മറുകയ്യിൽ അമ്പുമേന്തി താമരയുടെ മുകളിൽ നിൽക്കുന്ന അഞ്ച് വയസുകാരനായ ശ്രീരാമനാണ് രാംലല്ല വിഗ്രഹം. 51 ഇഞ്ച് ഉയരമുള്ള പ്രതിമയിൽ ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും കൊത്തിവെച്ചിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള കറുത്ത കല്ലായ കൃഷ്ണശില ഉപയോഗിച്ചാണ് ഒരു വിഗ്രഹം നിർമ്മിച്ചത്. മംഗലാപുരത്ത് നിന്ന് 60 കിലോമീറ്റർ അകലെ കാർക്കളയ്‌ക്ക് സമീപത്ത് നിന്നാണ് കൃഷ്ണശില എത്തിച്ചത്.ഒരു മാസം മുൻപാണ് 10 ടൺ ഭാരവും ആറടി വീതിയും നാലടി കനവും ഒരടി നീളവുമുള്ള കല്ല് നെല്ലിക്കര ഗ്രാമത്തിൽ നിന്നെത്തിച്ചത്.
മറ്റൊരു ടീം രാജസ്ഥാനിലെ മക്രാനയിൽ നിന്നുള്ള എ-ക്ലാസ് കല്ലുകളും മാർബിളും ഉപയോഗിച്ചാണ് വിഗ്രഹം നിർമ്മിച്ചത്. മൂന്നാം സംഘം നേപ്പാളിൽ നിന്നെത്തിച്ച കല്ലുകളിലാണ് വിഗ്രഹം കൊത്തിയെടുക്കുക. 1,426 ടൺ ഭാരമുള്ള രണ്ട് കല്ലുകളാണ് നേപ്പാളിൽ നിന്നെത്തിച്ചത്. എന്നാൽ വിദഗ്ധാഭിപ്രായത്തെ തുടർന്ന് ഇവ ഉപയോഗിക്കുന്നില്ലെന്നാണ് വിവരം.















