ബെംഗളുരു: ഗഗൻയാൻ പരീക്ഷണ വിക്ഷേപണം അഞ്ച് സെക്കന്റ് മാത്രം ബാക്കിനിൽക്കെ നിർത്തിവെച്ചു. കാരണം വ്യക്തമല്ല. ഓട്ടോമാറ്റിക്കായി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സംവിധാനം വിക്ഷേപണത്തിന് കേവലം അഞ്ച് സെക്കന്റ് മുമ്പ് ദൗത്യം നിർത്തിവെക്കുകയായിരുന്നു. കാരണത്തെ കുറിച്ച് വ്യക്തമായി പഠിക്കേണ്ടതുണ്ടെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും ഇസ്രോ ചെയർമാൻ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഇന്ന് രാവിലെ എട്ടുമണിക്ക് വിക്ഷേപണം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വിക്ഷേപണം 8.30 ലേക്ക് മാറ്റുകയായിരുന്നു. അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്റെ പ്രാപ്തി പരിശോധിക്കലാണ് ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് വിക്ഷേപണം ഉണ്ടാകില്ലെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.
ഗഗൻയാന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് ക്ര്യൂ എസ്‌കേപ്പ് സിസ്റ്റം. യാത്ര റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ തിരികെയെത്തിക്കാനുള്ള സംവിധാനമാണിത്. ഈ സംവിധാനത്തിന്റെ ഭാഗമായ നിർണായക പരീക്ഷണ ദൗത്യമാണ് ടിവി-ഡി1. പ്രത്യേക വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിലെത്തിക്കുന്ന ടിവി-ഡി1 ക്രൂ എസ്‌കേപ്പ് സിസ്റ്റം മൊഡ്യൂൾ തുടർന്ന് ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഇറക്കും. പിന്നീട് മൊഡ്യൂളിനെ സുരക്ഷിതമായി കരയിലെത്തിക്കുന്ന തരത്തിലായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്.
ഗഗൻയാന് മുൻപ് നാല് അബോർട്ട് മിഷനുകളാണ് ഐഎസ്ആർഒ നടത്തുക. ആദ്യത്തേതാണ് ടിവി-ഡി1. എമർജൻസി അബോർട്ട് പരീക്ഷിക്കുന്നതിനായാണ് ടിവി-ഡി1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡി2, ഡി3, ഡി4 എന്നിങ്ങനെമൂന്ന് പരീക്ഷണ ദൗത്യങ്ങൾ കൂടി പിന്നാലെ നടത്തുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചിരുന്നു.















