ബംഗളൂരു: രാമനഗര ജില്ലയുടെ പേര് ‘ബംഗളൂരു സൗത്ത്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കഴിഞ്ഞ ദിവമാണ് ജില്ലയുടെ പേര് മാറ്റാനുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്ന് ശിവകുമാർ സമൂഹമാദ്ധ്യമം വഴി അറിയിച്ചത്. ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി താലൂക്കുകൾ ഉൾപ്പെടുന്ന ജില്ലയാണ് രാമനഗര. ബംഗളൂരുവിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് ജില്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
എന്നാൽ രാമനഗര ജില്ല മുഴുവൻ ബംഗളൂരു പരിധിയിൽ ഉൾപ്പെട്ടതാണെന്നും, ഇവിടുത്തെ നാല് താലൂക്കുകളിലേയും ജനങ്ങൾ യഥാർത്ഥത്തിൽ ബംഗളൂരു നിവാസികളാണെന്നുമാണ് ശിവകുമാറിന്റെ വാദം. രാമനഗര ജില്ലയെ ബംഗളൂരുവിന് കീഴിലാക്കാനുള്ള നിർദ്ദേശവും രൂപരേഖയും ഉടൻ അവതരിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു.
പേര് മാറ്റാനുള്ള ആലോചന നടക്കുകയാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ രാമനഗര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എച്ച്.ഡി.കുമാരസ്വാമിയും പ്രതിപക്ഷ കക്ഷികളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏഴ് ജന്മമെടുത്താലും രാമനഗര ജില്ലയെ വിഭജിക്കാനോ പേര് മാറ്റാനോ അനുവദിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞു. കനക്പുര നിയമസഭാ മണ്ഡലത്തിലെ എം എൽ എ ആയ ശിവകുമാറിന്റെ കൃഷിയിടങ്ങളും റിസോർട്ടുകളും ഉൾപ്പടെയുള്ള നിരവധി വസ്തുക്കൾ ഈ പ്രദേശത്താണ് ഉള്ളത്. ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ് എംപിക്കും പ്രദേശത്ത് സ്വത്തുവകകൾ ഉണ്ട്. ഇരുവരുടെയും ബിനാമി സ്വത്തുക്കളും ഇവിടെയുണ്ട് എന്നാണ് പ്രതിപക്ഷ ആരോപണം
അതേസമയം ഇത്തരമൊരു കാര്യം ശിവകുമാർ താനുമായി ചർച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ”പേര് മാറ്റുന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. എന്നോട് എന്തെങ്കിലും പറയാത്ത പക്ഷം, അയാളുടെ മനസിൽ എന്താണെന്ന കാര്യം എനിക്ക് അറിയാൻ സാധിക്കില്ലെന്നുമാണ്” സിദ്ധരാമയ്യ പറഞ്ഞത്.















