ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വകവരുത്തി സൈന്യം. കശ്മീരിലെ മച്ചിൽ അതിർത്തിയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സൈന്യം ഭീകരരെ വെടിവെച്ച് വീഴ്‌ത്തിയത്.
കുപ്‌വാര പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പോലീസും ചേർന്ന് കുപ്‌വാര മേഖലയിൽ തിരച്ചിൽ നടത്തിയത്. സൈന്യത്തെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.
ഒക്ടോബർ 22-ന് ബാരാമുള്ളയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ബാരാമുള്ളയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ നിരവധി ആയുധങ്ങളും കണ്ടെടുത്തിരുന്നു. സൈന്യവും കശ്മീർ പോലീസും രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.















