എറണാകുളം: ആലുവയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്തിമവാദം ഇന്ന്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്. കൊലപാതകം, പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുക, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, തട്ടിക്കൊണ്ടു പോകൽ, കുട്ടിക്ക് മദ്യം നൽകൽ, തെളിവു നശിപ്പിക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്‌സോ നിയമത്തിലെയും, ഉൾപ്പെടെ 16ഓളം വകുപ്പുകളാണ് പ്രതിക്കെതിരെയുള്ളത്.
സാഹചര്യത്തെളിവുകളെ ആസ്പദമാക്കിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 43 സാക്ഷികളെ വിസ്തരിക്കുകയും 55 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഭാഗത്ത് നിന്ന് ഒൻപത് തെളിവുകൾ ഹാജരാക്കി. എന്നാൽ കേസിലെ മുഴുവൻ തെളിവുകളും നിഷേധിച്ച പ്രതി അസ്ഫാക് ആലം താൻ മാനസികനില തെറ്റി അലഞ്ഞു നടക്കുന്നയാളാണെന്നും, മറ്റൊരാളാണ് കുറ്റം ചെയ്തതെന്നും അയാളെ രക്ഷിക്കാൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പറഞ്ഞു. മുഴുവൻ തെളിവുകളും പ്രതി കോടതിയിൽ നിഷേധിച്ചു. പരിഭാഷകയുടെ സഹായത്തോടെയാണ് പ്രതിയിൽ നിന്ന് കോടതി വിവരങ്ങൾ തേടിയത്.
അതേസമയം സംഭവം നടന്ന് മൂന്ന് മാസത്തിനുള്ളിൽ പ്രോസിക്യൂഷന്റെ അന്തിമവാദം നടക്കുന്നുവെന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജാണ് ഹാജരായത്. 2023 ജൂലൈ 28-നാണ് ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള പെൺകുട്ടിയെ കാണാതായത്. അസ്ഫാക്ക് അന്ന് തന്നെ കസ്റ്റഡിയിലായിരുന്നു. ജൂലൈ 29-ന് ആലുവ മാർക്കറ്റിലെ മാലിന്യക്കുമ്പാരങ്ങൾക്കരികിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തു. കുറ്റം സമ്മതിച്ച അസ്ഫാക്ക് ആലത്തെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.















