ചങ്ങനാശ്ശേരി: ഹമാസ് ഭീകരരെ പിന്തുണച്ച് ഇടത്-വലത് മുന്നണികൾ കേരളത്തിൽ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ച് സീറോ മലബാർ ബിഷപ്പ് തോമസ് തറയിൽ. ‘ഹമാസ്’ എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശുകയാണ് കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികളെന്ന് അദ്ദേഹം വിമർശിച്ചു. വോട്ടുബാങ്ക് മാത്രമാണ് ഇത്തരം പ്രചാരണങ്ങളുടെ മാനദണ്ഡമെന്നും കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ബിഷപ്പ് തോമസ് തറയിൽ പറഞ്ഞു.
ഇസ്രായേൽ – പാലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. “യുദ്ധം പരാജയമാണെന്നും അത് മാനവ സഹോദര്യത്തെ തകർക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും” പരിശുദ്ധ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്. എന്നാൽ, ഈ യുദ്ധത്തെ സംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയ സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയ തിമിരത്തിന്റെ ലക്ഷണമാണോയെന്ന് സംശയിക്കുന്നു. സമാധാനപരമായി ജീവിതം മുമ്പോട്ട് പോകുന്ന ഒരു രാജ്യത്ത് ‘ഹമാസ്’ എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ ഇവിടത്തെ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് നമ്മെ ഭയപ്പെടുത്തുന്നു.
വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത് കേരളം ഇത്ര നാളും ഉയർത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് ഉത്തരവാദിത്വബോധമുള്ള പാർട്ടികൾ എങ്കിലും മനസിലാക്കുന്നത് നല്ലതാണ്. നിഷ്പക്ഷമതികളെ പോലും വർഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകൾ ഉപകരിക്കൂ. ഇസ്രായേലും പാലസ്തീനും രണ്ടു രാഷ്‌ട്രങ്ങളായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവിടെ ശാശ്വത സമാധാനം ഉണ്ടാകില്ല. പക്ഷെ അതിന്റെ പേരിൽ കേരളം പോലെ ഒരു ചെറു സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടാമെന്നത് യുക്തിപരമായ കണക്കുകൂട്ടലാവില്ല- ബിഷപ്പ് തോമസ് തറയിൽ വ്യക്തമാക്കി.















