എറണാകുളം: കളമശ്ശേരി ടിഫിൻ ബോംബ് സ്‌ഫോടനം ഭയാനകമായ ദുരന്തമാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമവാഴ്ചയിലും ജനാധിപത്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഹോവാ സാക്ഷികളുടെ സമ്മേളനത്തിൽ നടന്ന ആക്രമണം അപലപനീയമാണ്. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീയും അന്വേഷ ഏജൻസികളും ശക്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം ആക്രമണം നടത്തിയ വ്യക്തിയെ പോലീസ് പിടികൂടി. തമ്മനം സ്വദേശി ഡൊമിനിക്ക് മാർട്ടിനാണ് പിടിയിലായത്. സ്‌ഫോടനത്തിന് ശേഷം ഇയാൾ കൊടകര പോലീസ് സ്‌റ്റേഷനിൽ ഹാജരാകുകയായിരുന്നു. യഹോവാ സക്ഷി സഭയുടെ പ്രവർത്തനങ്ങളിലുള്ള എതിർപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്.
കളമശ്ശേരിയിലെ യഹോവാ സാക്ഷികളുടെ കൺവെൻഷനിടെ രാവിലെ 9.30 ഓടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ആസൂത്രിതമായ ആക്രമണമായിരുന്നു നടന്നത്. സ്‌ഫോടനം നടന്ന ഹാളിൽ 2500ൽ അധികം പേരാണ് ഉണ്ടായിരുന്നത്. ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. നിലവിൽ മരണം രണ്ടായി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് കേന്ദ്ര നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എൻഎസ്ജി സംഘത്തോടും അന്വേഷണം നടത്താൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.















